കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ കനത്ത പോളിംഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് ഒരു മണി വരെ സംസ്ഥാനത്ത് 62.18 ശതമാനം പോളിംഗ് രേഖപ്പെടുത്തി.(West Bengal has recorded 62.18 per cent voting till 1 pm)
പശ്ചിമ മേദിനിപൂർ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് (65.77%) രേഖപ്പെടുത്തിയത്. രാവിലെ 11 മണി വരെ ഏകദേശം 41 ശതമാനമായിരുന്നു പോളിംഗ് നിരക്ക്. ഉച്ചയ്ക്ക് ശേഷം ഇത് വലിയ തോതിൽ വർധിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ബഹറംപൂർ അസംബ്ലി മണ്ഡലത്തിലെ ഗോരാബസാർ പോളിംഗ് ബൂത്തിൽ വോട്ടിംഗ് യന്ത്രം (EVM) തകരാറിലായത് വോട്ടർമാരെ വലച്ചു. കടുത്ത ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കെ, പൊള്ളുന്ന വെയിലിൽ ക്യൂ നിന്ന വോട്ടർമാർ യന്ത്രം പണിമുടക്കിയതോടെ വോട്ട് ചെയ്യാനാകാതെ മടങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടായി. തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ എംപിയുമായ അധീർ രഞ്ജൻ ചൗധരി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ച് പ്രശ്നത്തിൽ ഇടപെട്ടു.
കടുത്ത ചൂടിൽ വോട്ട് ചെയ്യാൻ എത്തിയ സാധാരണക്കാർ വോട്ടിംഗ് യന്ത്രം തകരാറിലായതോടെ നിരാശരായി മടങ്ങുകയാണ്. പ്രിസൈഡിംഗ് ഓഫീസറെ ബന്ധപ്പെട്ടപ്പോൾ തങ്ങൾ നിസ്സഹായാവസ്ഥയിലാണെന്നാണ് അദ്ദേഹം അറിയിച്ചത്. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാം എന്നത് നിങ്ങളുടെ കൈകളിലാണ്, അധീർ രഞ്ജൻ ചൗധരി ഉദ്യോഗസ്ഥനോട് പറഞ്ഞു. അധീർ രഞ്ജൻ ചൗധരി ഇത്തവണ ബഹറംപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്.

