ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം നടത്തുന്ന അപ്രതീക്ഷിത കുതിപ്പിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. തമിഴ്‌നാട് രാഷ്ട്രീയം ബോധവൽക്കരിക്കപ്പെട്ട ഒന്നല്ലെന്നും മറിച്ച് ആരാധകക്കൂട്ടങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒന്നായി മാറിയെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. വിജയ്‍യുടെ വിജയത്തെ ദക്ഷിണേന്ത്യൻ സിനിമാ ലോകം ഒന്നടങ്കം അഭിനന്ദിക്കുമ്പോഴാണ് പ്രകാശ് രാജിന്റെ വ്യത്യസ്തമായ പ്രതികരണം.(Prakash Raj Critiques Vijay TVK Victory Tamil Nadu Election 2026)
“ഹലോ തമിഴ്‌നാട്.. കാമരാജ് തോറ്റു. എം.കെ. സ്റ്റാലിനും തോറ്റു. സമൂഹം ആരാധക മേധാവിത്വമുള്ള ഒന്നായി മാറി. അത് രാഷ്ട്രീയവൽക്കരിക്കപ്പെട്ടിട്ടില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ അവബോധം വളർത്തുക എന്നത് പ്രതിപക്ഷത്തിന്റെ ജോലിയാണ്. ആ യാത്ര തുടരാം. വിജയികൾക്ക് പൊതുസേവനത്തിന് ആശംസകൾ,” പ്രകാശ് രാജ് കുറിച്ചു.
പ്രകാശ് രാജിന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. “നിങ്ങൾ ഒരു തമിഴനല്ല, അതുകൊണ്ട് തമിഴ്‌നാടിന് വേണ്ടി സംസാരിക്കേണ്ട,” എന്ന് ഒരു വിഭാഗം പ്രതികരിച്ചപ്പോൾ, കർണാടകയിൽ താമസിക്കുന്ന പ്രകാശ് രാജ് തമിഴ് രാഷ്ട്രീയത്തിൽ ഇടപെടേണ്ടതില്ലെന്ന് മറ്റ് ചിലർ കുറിച്ചു. തിരഞ്ഞെടുപ്പ് ട്രെൻഡുകൾ പ്രകാരം 107 സീറ്റുകളിലാണ് വിജയുടെ പാർട്ടി മുന്നേറ്റം തുടരുന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ഏറ്റവും ഉയർന്ന വോട്ട് വിഹിതം നേടാൻ ടിവികെയ്ക്ക് കഴിഞ്ഞു എന്നത് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
Story Summary
Actor Prakash Raj criticized the election trends in Tamil Nadu, where Vijay’s TVK is leading in 107 seats, stating that society has become “fan-dominated” rather than politically conscious. His comments sparked a backlash from fans and netizens who asked him not to interfere in Tamil politics.

