ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിലേക്ക് കടക്കുമ്പോൾ, സംസ്ഥാന വ്യാപകമായി വോട്ടിന് പണം നൽകുന്നുവെന്ന പരാതികൾ ഉയരുന്നു. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾക്കെതിരെ കേസുകളും അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.(Campaigning in Tamil Nadu ends today, AIADMK workers arrested for giving money to voters)
രാമനാഥപുരത്ത് വോട്ടർമാർക്ക് പണം നൽകുന്നതിനിടെ മൂന്ന് എഐഎഡിഎംകെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ആലങ്കുളത്തെ എഐഎഡിഎംകെ സ്ഥാനാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. പണം നൽകാൻ നിർദ്ദേശം നൽകുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് അൻപതോളം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കോയമ്പത്തൂർ സൗത്തിൽ ഡിഎംകെ സ്ഥാനാർത്ഥി ഒരു വോട്ടിന് 5000 രൂപ വീതം നൽകുന്നുവെന്ന് എഐഎഡിഎംകെ സ്ഥാനാർത്ഥി ജില്ലാ കളക്ടർക്ക് പരാതി നൽകി. മണ്ഡലത്തിൽ പുറത്തുനിന്നുള്ളവരെ എത്തിച്ച് പണം വിതരണം ചെയ്യുന്നുവെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഡിഎംകെ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. എം.കെ. സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് പ്രതീക്ഷയെന്നും മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്നും ഒവൈസി അഭ്യർത്ഥിച്ചു.

