ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ഗൗരവ് ഗോഗോയ്. എക്സിറ്റ് പോളുകൾ വെറും ടെലിവിഷൻ ചർച്ചകൾക്ക് മാത്രമുള്ളതാണെന്നും യഥാർത്ഥ ജനവിധി മെയ് 4-ന് വോട്ടെണ്ണുമ്പോൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്ന സർവ്വേകളെ തള്ളിയ ഗോഗോയ്, ഇത്തവണ കോൺഗ്രസ് നയിക്കുന്ന സഖ്യം അധികാരത്തിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.(Gaurav Gogoi rejects exit polls in Assam, Election verdict will be known on May 4
അസമിലെ ജനങ്ങൾ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തിരിക്കുന്നത്. റെക്കോർഡ് പോളിംഗ് (85.96%) രേഖപ്പെടുത്തിയത് ഭരണവിരുദ്ധ തരംഗത്തിന്റെ വ്യക്തമായ സൂചനയാണെന്നും അദ്ദേഹം ഗുവാഹത്തിയിൽ പറഞ്ഞു. എക്സിറ്റ് പോളുകൾ പലപ്പോഴും തെറ്റാറുണ്ട്. ഛത്തീസ്ഗഢ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുൻകാല അനുഭവങ്ങൾ ഇതിന് തെളിവാണ്.
ബിജെപിക്ക് 75 മുതൽ 100 സീറ്റുകൾ വരെ പ്രവചിക്കുന്ന സർവ്വേകൾ ജനവികാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഗോഗോയ് ആരോപിച്ചു. വോട്ടെണ്ണൽ സുതാര്യമായിരിക്കണമെന്നും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇവിഎമ്മുകളുടെ സുരക്ഷ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

