HomeWorldവിയറ്റ്‌നാമിൽ ഇന്ത്യൻ ടൂറിസ്റ്റുകൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് വൻ അപകടം: കുറഞ്ഞത്...

വിയറ്റ്‌നാമിൽ ഇന്ത്യൻ ടൂറിസ്റ്റുകൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് വൻ അപകടം: കുറഞ്ഞത് 15 പേർ മരിച്ചതായി റിപ്പോർട്ട്; രക്ഷാപ്രവർത്തനം തുടരുന്നു | Vietnam tourist boat accident

ഫൂ ക്വോക്ക്: വിയറ്റ്‌നാമിലെ പ്രശസ്ത വിനോദസഞ്ചാര ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ ടൂറിസ്റ്റുകൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ ദുരന്തം. അപകടത്തിൽ പതിനഞ്ചോളം പേർ മരണപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, മരിച്ചവരുടെ കൃത്യമായ വിവരങ്ങൾ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.(Vietnam tourist boat accident, Phu Quoc Speedboat Capsizes Indian Tourists Feared Dead)

മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുകയായിരുന്ന ബോട്ട് യാത്ര തിരിച്ച് 400 മീറ്റർ പിന്നിട്ടപ്പോഴേക്കും ഉച്ചയ്ക്ക് ഒരു മണിയോടെ കടലിൽ തലകീഴായി മറിയുകയായിരുന്നു. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അപകടസമയത്ത് ബോട്ടിൽ 32 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു. അപകടം നടന്നയുടൻ വിയറ്റ്‌നാം സൈന്യവും പോലീസും സിവിൽ രക്ഷാപ്രവർത്തകരും പ്രാദേശിക മത്സ്യത്തൊഴിലാളികളും ചേർന്ന് വൻതോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ 23 പേരെ കടലിൽ നിന്ന് രക്ഷപ്പെടുത്തി തീരത്തെത്തിച്ചിട്ടുണ്ട്. ഇവർക്ക് അൻ തോയ് തുറമുഖത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കാണാതായ യാത്രക്കാർക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്.

സംഭവത്തെത്തുടർന്ന് വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണ്. ദുരന്തബാധിതരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഹനോയിയിലെ ഇന്ത്യൻ എംബസിയിലും ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിലും അടിയന്തര കൺട്രോൾ റൂമുകളും ഹെൽപ്പ് ലൈൻ നമ്പറുകളും തുറന്നിട്ടുണ്ട്.

Story Summary

A speedboat carrying around 32 passengers, mostly Indian tourists, capsized near Phu Quoc Island in Vietnam, resulting in the reported death of 15 people. Twenty-three individuals have been rescued and hospitalized, while the Indian Embassy has set up emergency helplines as search operations continue.

Clickable Info Box