മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു (Ukraine Drone Attack Moscow). മോസ്കോ പ്രവിശ്യയിൽ മൂന്ന് പേരും ബെൽഗൊറോഡ് അതിർത്തി മേഖലയിൽ ഒരാളുമാണ് മരിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മോസ്കോ നഗരത്തിന് നേരെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ വ്യോമാക്രമണമാണിത്. മോസ്കോയുടെ വടക്കൻ മേഖലയായ ഖിംകിയിൽ ജനവാസ കേന്ദ്രത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. കൂടാതെ മൈതിഷി ജില്ലയിലെ പൊഗൊറെൽകി ഗ്രാമത്തിൽ രണ്ട് പുരുഷന്മാരും ഡ്രോൺ പതിച്ച് മരണപ്പെട്ടു. ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.
അർദ്ധരാത്രിക്ക് ശേഷം മോസ്കോ നഗരത്തിലേക്ക് കുതിച്ചെത്തിയ 81 ഡ്രോണുകൾ റഷ്യൻ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി മോസ്കോ മേയർ സെർജി സോബിയാനിൻ വ്യക്തമാക്കി. ആക്രമണത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മോസ്കോയിലെ പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് സമീപമാണ് ഇവരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റത്. എണ്ണ ശുദ്ധീകരണ ശാലയുടെ പ്രവർത്തനങ്ങൾക്ക് തകരാറുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി റഷ്യയിലുടനീളം ആകെ 556 യുക്രെയ്ൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. റഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഷെറെമെറ്റീവോയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി തടസ്സപ്പെട്ടു.
Summary: At least four people were killed in a massive Ukrainian drone assault targeting multiple Russian regions, including the capital, Moscow, marking its largest attack in over a year. While three causalities were reported in the Moscow region following strikes on residential houses, air defenses successfully intercepted 81 drones headed toward the capital, and 556 nationwide overnight.

