ഗൾഫ് മേഖലയിൽ മാസങ്ങളായി തുടരുന്ന യുഎസ് – ഇറാൻ യുദ്ധം അവസാനിപ്പിക്കാനായുള്ള സമാധാന കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയതായി പുതിയ റിപ്പോർട്ടുകൾ (Trump Iran peace deal). മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന നിന്നുള്ള വൃത്തങ്ങളാണ് ‘വൺ പേജ് മെമ്മോറാണ്ടം’ എന്ന് വിളിക്കപ്പെടുന്ന സമാധാന ധാരണാപത്രം ഉടൻ ഒപ്പിടുമെന്ന സൂചന നൽകിയത്. ഈ വാർത്ത പുറത്തുവന്നതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു പേജിലൊതുങ്ങുന്ന 14 ഇന നിർദ്ദേശങ്ങളാണ് കരാറിലുള്ളതെന്ന് അമേരിക്കൻ മാധ്യമമായ ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു. യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവർ ഇറാൻ ഉദ്യോഗസ്ഥരുമായി നേരിട്ടും അല്ലാതെയും നടത്തിയ ചർച്ചകളാണ് ഇത്തരമൊരു കരാറിലേക്ക് വഴിതുറന്നത്. കരാർ ഒപ്പിടുന്നതോടെ മേഖലയിലെ യുദ്ധത്തിന് ഔദ്യോഗികമായി അവസാനമാകും. തുടർന്ന് വരുന്ന 30 ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും ഇറാന്റെ ആണവ പദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനും ആവശ്യമായ വിശദമായ ചർച്ചകൾ നടക്കും.
കരാറിന്റെ ഭാഗമായി യുഎസ് ഇറാന് മേൽ ചുമത്തിയ ഉപരോധങ്ങൾ നീക്കം ചെയ്യാനും മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ ഇറാൻ ഫണ്ട് വിട്ടുനൽകാനും ധാരണയായിട്ടുണ്ട്. ഇതിന് പുറമെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇരുരാജ്യങ്ങളും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കം ചെയ്യും. സമാധാന ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷാ ദൗത്യമായ ‘പ്രോജക്റ്റ് ഫ്രീഡം’ അദ്ദേഹം താൽക്കാലികമായി നിർത്തിവെച്ചു.
ന്യായവും സമഗ്രവുമായ ഒരു ഉടമ്പടിയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖി പ്രതികരിച്ചു. യുദ്ധം അവസാനിക്കുന്നതോടെ ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങൾ മാറുമെന്നും അന്താരാഷ്ട്ര വിപണി സുസ്ഥിരമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ. അതേസമയം ചർച്ചകൾ പരാജയപ്പെട്ടാൽ ഉപരോധം വീണ്ടും ശക്തമാക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.
Summary: The United States and Iran are close to signing a 14-point memorandum of understanding to end the war in the Gulf, according to Pakistani mediators. The proposed deal includes a nuclear moratorium by Iran and the lifting of US sanctions. Following reports of a potential peace agreement, global oil prices dropped by 8%, and President Donald Trump has paused naval missions in the Strait of Hormuz to facilitate final negotiations.

