വെല്ലിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്താൻ ആഗ്രഹിക്കുന്ന ഒരു തനി ഇന്ത്യൻ രാഷ്ട്രീയക്കാരനാണെന്ന് വിദേശകാര്യ മന്ത്രാലയം (MEA). പ്രധാനമന്ത്രിയുടെ ഔദ്യോഗിക ന്യൂസിലാൻഡ് സന്ദർശനത്തിനിടെ നടത്തിയ പ്രത്യേക വാർത്താസമ്മേളനത്തിൽ, അദ്ദേഹം എന്തുകൊണ്ടാണ് ന്യൂസിലാൻഡിലെ മാധ്യമപ്രവർത്തകർക്കായി വാർത്താസമ്മേളനം നടത്താത്തതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (ഈസ്റ്റ്) രുദ്രേന്ദ്ര ടണ്ടൻ.(PM Modi New Zealand visit, MEA Explains Why PM Modi Avoids Press Conferences)
മുൻപ് പ്രധാനമന്ത്രി നോർവെ സന്ദർശിച്ചപ്പോഴും സമാനമായ ചോദ്യം ഉയർന്ന കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് ചിരിയോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഒരു സിവിൽ സർവന്റ് എന്ന നിലയിൽ പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയ ശൈലിയെ ചോദ്യം ചെയ്യുന്നത് എനിക്ക് ഉചിതമല്ല. അദ്ദേഹം വളരെ വിജയകരമായ ഒരു രാഷ്ട്രീയക്കാരനാണ്. അതിന്റെ പശ്ചാത്തലം ഞാൻ വിശദീകരിക്കാം. പ്രധാനമന്ത്രി മോദി ഒരു തനി ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. പൊതുവെ ഇന്ത്യൻ രാഷ്ട്രീയക്കാർ തങ്ങളുടെ വോട്ടർമാരുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനാണ് താല്പര്യപ്പെടുന്നത്,” ടണ്ടൻ പറഞ്ഞു.
ഇന്ത്യൻ വോട്ടർമാർ കൂടുതൽ പേരും ഗ്രാമീണ പശ്ചാത്തലമുള്ളവരാണെന്നും ഇടനിലക്കാർ വഴി കാര്യങ്ങൾ അറിയുന്നതിനേക്കാൾ നേതാക്കളുമായി നേരിട്ട് സംവദിക്കാനാണ് അവർക്ക് താല്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “മോദി ആ ശൈലി വളരെ മികച്ച രീതിയിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് വിജയം കാണുന്നുമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിമാരിൽ ഒരാളായി തുടരുന്നത്,” അദ്ദേഹം വ്യക്തമാക്കി. മുൻപ് നോർവെ സന്ദർശനവേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് ആരോപിച്ച് ഒരു മാധ്യമപ്രവർത്തക സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു.
Story Summary
The Ministry of External Affairs defended Prime Minister Narendra Modi’s preference for direct public contact over press conferences during his visit to New Zealand. MEA Secretary (East) Rudrendra Tandon described PM Modi as a “quintessential Indian politician” who connects directly with the electorate, which has contributed to his political success and third term.

