വാഷിംഗ്ടൺ: അമേരിക്കയിൽ ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്ന താൽക്കാലിക വിസക്കാരായ വിദേശികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയി അവിടെയുള്ള യുഎസ് എംബസികൾ വഴി മാത്രമേ അപേക്ഷ പൂർത്തിയാക്കാവൂ എന്ന ട്രംപ് ഭരണകൂടത്തിന്റെ പുതിയ കർശന നയത്തിനെതിരെ യുഎസിലെ പ്രമുഖ കമ്പനികളുടെ സിഇഒമാരും വ്യവസായ ഗ്രൂപ്പുകളും രംഗത്ത് (New Green Card Policy USCIS Memo). അസാധാരണമായ സാഹചര്യങ്ങളിലൊഴികെ ഗ്രീൻ കാർഡ് അപേക്ഷകൾ സ്വന്തം രാജ്യങ്ങളിൽ നിന്ന് മാത്രമേ പരിഗണിക്കൂ എന്ന് മെയ് 22-ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുറപ്പെടുവിച്ച മെമ്മോയാണ് വലിയ പ്രതിസന്ധി സൃഷ്ടിച്ചത്.
പതിറ്റാണ്ടുകളായി തുടരുന്ന ‘അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ്’ രീതിയെ അട്ടിമറിക്കുന്ന ഈ ഉത്തരവ് ലക്ഷക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകളെയും മറ്റ് വിദേശ തൊഴിലാളികളെയും കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിൾ, ഗൂഗിൾ ഉൾപ്പെടെയുള്ള വൻകിട കമ്പനികളും യുഎസ് ചേംബർ ഓഫ് കൊമേഴ്സും വൈറ്റ് ഹൗസിലും ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗത്തിലും കടുത്ത സമ്മർദ്ദം ചെലുത്തിയത്. വിദേശ പ്രതിഭകളെ കൂട്ടത്തോടെ മടക്കി അയക്കുന്നത് യുഎസിലെ ബിസിനസ്സ് മേഖലയെയും ഉൽപ്പാദനക്ഷമതയെയും സാരമായി ബാധിക്കുമെന്ന് കമ്പനി മേധാവികൾ ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി.
ഐടി രംഗത്തെ കമ്പനികളുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന്, വൈറ്റ് ഹൗസ് തങ്ങളുടെ കർശന നിലപാടിൽ നേരിയ ഇളവ് വരുത്തിയതായാണ് സൂചന. യുഎസിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്ന മികച്ച പ്രൊഫഷണലുകളെയും വിദഗ്ദ്ധ തൊഴിലാളികളെയും ഈ പുതിയ നിയമം ദോഷകരമായി ബാധിക്കില്ലെന്നും, അപേക്ഷകൾ കേസ് ബൈ കേസ് അടിസ്ഥാനത്തിൽ അതത് ഉദ്യോഗസ്ഥരുടെ വിവേചനാധികാരം അനുസരിച്ച് പരിശോധിച്ച് ഇളവുകൾ നൽകുമെന്നും യുഎസ്‌സിഐഎസ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് അനധികൃതമായി തങ്ങാൻ ശ്രമിക്കുന്നവരെ തടയാനാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും വ്യവസായ മേഖലയിൽ നിന്നുള്ള കടുത്ത സമ്മർദ്ദം മൂലമാണ് നിലവിൽ ഈ ഗ്രീൻ കാർഡ് ഉത്തരവ് നടപ്പിലാക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുന്നത്.
Summary: US corporate leaders and the US Chamber of Commerce have privately warned the Trump administration that its sweeping new policy forcing Green Card seekers to apply from their home countries would severely harm the American workforce. Following a May 22 USCIS directive framing the decades-old ‘adjustment of status’ process as an “extraordinary” administrative grace, hundreds of thousands of legal visa holders—including high-skilled Indian H-1B workers—faced sudden limbo.

