ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂർ (Chittoor) ജില്ലയിലുണ്ടായ വാഹനാപകടത്തിന് പിന്നാലെ റോഡിൽ വീണ മദ്യക്കുപ്പികൾ സ്വന്തമാക്കാൻ നാട്ടുകാരുടെ വൻ തിരക്ക് (Chittoor liquor van accident). ചിറ്റൂരിലെ ബസിറെഡ്ഡിപ്പള്ളിക്ക് (Basireddipalli) സമീപം ശനിയാഴ്ച രാവിലെയാണ് മദ്യവുമായി പോവുകയായിരുന്ന വ്യാൻ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നവരെ സഹായിക്കുന്നതിന് പകരം റോഡിൽ ചിതറിവീണ മദ്യക്കുപ്പികൾ കൈക്കലാക്കാനാണ് ആളുകൾ മത്സരിച്ച ഓടിയെത്തിയത്.
വ്യാൻ മറിഞ്ഞതോടെ നൂറുകണക്കിന് മദ്യക്കുപ്പികളാണ് റോഡിലേക്കും സമീപത്തെ കുഴിയിലേക്കും തെറിച്ചുവീണത്. അപകടം നടന്നയുടൻ തന്നെ സ്ത്രീകളടക്കമുള്ള വലിയൊരു ജനക്കൂട്ടം സ്ഥലത്തേക്ക് ഇരച്ചെത്തുകയായിരുന്നു. പൊട്ടാത്ത മദ്യക്കുപ്പികൾ കണ്ടെത്തി തങ്ങളുടെ ലുങ്കികളിലും, തോർത്തുകളിലും, കൈവശമുണ്ടായിരുന്ന ബാഗുകളിലും നിറച്ചാണ് പലരും സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. ചിലർ കാർട്ടൻ പെട്ടികൾ വരെ കൂട്ടത്തോടെ എടുത്തുമാറ്റി.
അപകടത്തിൽപ്പെട്ട വ്യാൻ ഡ്രൈവറുടെയോ ക്ലീനറുടെയോ അവസ്ഥ അന്വേഷിക്കാൻ പോലും ആരും തയ്യാറായില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്ത് എത്തിയതോടെയാണ് സ്ഥിതിഗതികൾ ശാന്തമായത്. പോലീസിനെ കണ്ടതോടെ ആളുകൾ മദ്യക്കുപ്പികളുമായി ചിതറിയോടുകയായിരുന്നു. പോലീസ് ഇടപെട്ടതിനെത്തുടർന്ന് കുറച്ചു മദ്യക്കുപ്പികളെങ്കിലും സംരക്ഷിക്കാൻ കഴിഞ്ഞു. നിലവിൽ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Story Summary: A liquor-laden van overturned near Basireddipalli in Andhra Pradesh’s Chittoor district, causing chaos as local residents rushed to the spot to loot the alcohol bottles. Instead of helping the vehicle’s driver or cleaner, a large crowd, including women, gathered to collect undamaged liquor bottles in bags, towels, and clothes. The commotion subsided and the crowd dispersed only after the local police arrived at the scene.

