ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ കോമതി നദിയിൽ കാണാതായ 59-കാരനായ ബിസിനസുകാരൻ ഗബ്രിയേൽ ബാറ്റിസ്റ്റയുടേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കൂറ്റൻ മുതലയുടെ വയറ്റിൽ നിന്ന് കണ്ടെടുത്തു. അതീവ സാഹസികമായ ഹെലികോപ്റ്റർ ഓപ്പറേഷനിലൂടെയാണ് 15 അടി നീളവും 500 കിലോ തൂക്കവുമുള്ള മുതലയെ പിടികൂടി കരയ്ക്കെത്തിച്ചത്.(Missing Businessman Body Parts Found Inside 15 Foot Crocodile South Africa)
ഏപ്രിൽ 28-നാണ് ഗൗട്ടെങ്ങിൽ നിന്നുള്ള ബിസിനസുകാരനായ ബാറ്റിസ്റ്റയെ കാണാതായത്. കനത്ത വെള്ളപ്പൊക്കത്തിനിടെ കോമതി നദിയിലെ താഴ്ന്ന പാലം കടക്കാൻ ശ്രമിക്കവേ ഇദ്ദേഹത്തിന്റെ ഫോർഡ് റേഞ്ചർ വാഹനം ഒഴുക്കിൽപ്പെടുകയായിരുന്നു. പിറ്റേദിവസം വാഹനം കണ്ടെത്തിയെങ്കിലും ബാറ്റിസ്റ്റയെ കണ്ടെത്താനായില്ല.
തിരച്ചിലിനിടെ നദിയിൽ സംശയാസ്പദമായ രീതിയിൽ കണ്ട ഒരു മുതലയെ നാല് ദിവസത്തോളം ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചു. മുതലയുടെ വയർ അസാധാരണമാംവിധം വീർത്തിരിക്കുന്നതും ഡ്രോണിന്റെയും ഹെലികോപ്റ്ററിന്റെയും ശബ്ദം കേട്ടിട്ടും വെള്ളത്തിലേക്ക് മാറാൻ മുതല തയ്യാറാകാത്തതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് ഇതാണ് വില്ലനെന്ന് ഉറപ്പിച്ചത്. തുടർന്ന് മുതലയെ വെടിവെച്ചു.
മുതലയെ നദിയിൽ നിന്ന് ഉയർത്താൻ അതീവ അപകടകരമായ രീതിയിലാണ് പോലീസ് ദൗത്യം നടത്തിയത്. ക്യാപ്റ്റൻ ജോഹാൻ “പോട്ടി” പോട്ട്‌ഗീറ്റർ ഹെലികോപ്റ്ററിൽ നിന്ന് വടം ഉപയോഗിച്ച് തൂങ്ങിയിറങ്ങി മുതലയുടെ തലയ്ക്ക് താഴെ കുരുക്കിട്ടു. മുതലയെയും ക്യാപ്റ്റനെയും ഒരേസമയം ഹെലികോപ്റ്റർ വായുവിലേക്ക് ഉയർത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ക്രൂഗർ നാഷണൽ പാർക്കിൽ എത്തിച്ച് മുതലയെ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മുറിച്ചുമാറ്റപ്പെട്ട രണ്ട് കൈകൾ, വാരിയെല്ലിന്റെ പകുതി ഭാഗം, നെഞ്ചിന്റെ ഭാഗത്തെ മാംസം എന്നിവയാണ് മുതലയുടെ വയറ്റിൽ ഉണ്ടായിരുന്നത്. കണ്ടെത്തിയ ഒരു വിരലിൽ ബാറ്റിസ്റ്റയുടേതെന്ന് കരുതുന്ന മോതിരവും ഉണ്ടായിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ. സ്വന്തം ജീവൻ പണയപ്പെടുത്തി ഈ ദൗത്യത്തിന് നേതൃത്വം നൽകിയ ക്യാപ്റ്റൻ പോട്ട്‌ഗീറ്ററെ പോലീസ് മേധാവികൾ അഭിനന്ദിച്ചു.
Story Summary
Human remains, believed to be those of missing businessman Gabriel Batista, were recovered from the intestines of a 15-foot crocodile in South Africa’s Komati River. After a dramatic helicopter operation to retrieve the 500kg reptile, a necropsy revealed body parts and a ring identified as belonging to the victim.

