സൂറിച്ച്: ഭാവിയിലെ ഫിഫ ലോകകപ്പ് വരുമാനത്തിൽ സ്വകാര്യ നിക്ഷേപകർക്ക് പങ്കാളിത്തം നൽകാനുള്ള വിവാദ പദ്ധതി പിൻവലിച്ചതിന് പിന്നാലെ ഫിഫയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ മുന്നറിയിപ്പ് നൽകി (UEFA Legal Action Against FIFA Gianni Infantino). ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ നേതൃത്വത്തിൽ മുന്നോട്ടുവച്ച പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളും ഇലക്ട്രോണിക് സന്ദേശങ്ങളും നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യരുതെന്നും യുവേഫ ആവശ്യപ്പെട്ടു.
ലോകകപ്പുമായി ബന്ധപ്പെട്ട വാണിജ്യ, ടൂർണമെന്റ് പ്രവർത്തനങ്ങളുടെ നിയന്ത്രണം പ്രത്യേക സ്ഥാപനത്തിന് കൈമാറുന്ന ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ (FFE) പദ്ധതിയായിരുന്നു ഫിഫ മുന്നോട്ടുവച്ചത്. ഏകദേശം 4.2 ബില്യൺ ഡോളർ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ സ്വകാര്യ നിക്ഷേപകരെ ഉൾപ്പെടുത്താനായിരുന്നു പദ്ധതി. ഫിഫയുടെ കണക്കുപ്രകാരം 20 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ഈ സംരംഭത്തിനെതിരെ വിവിധ ഫുട്ബോൾ ഫെഡറേഷനുകളിൽ നിന്ന് ശക്തമായ പ്രതിഷേധമുയർന്നതോടെയാണ് ഇൻഫാന്റിനോ പദ്ധതി പിൻവലിച്ചത്.
ന്യൂയോർക്കിലെ നിയമസ്ഥാപനമായ ഡെച്ചർട്ട് മുഖേന ഫിഫയ്ക്ക് അയച്ച കത്തിൽ നിയമനടപടി, മധ്യസ്ഥത, നിയന്ത്രണ ഏജൻസികളിലേക്കുള്ള പരാതികൾ എന്നിവ ഉൾപ്പെടെയുള്ള സാധ്യതകൾ സജീവമായി പരിഗണിക്കുന്നതായി യുവേഫ വ്യക്തമാക്കി. ഫിഫയിലെ 18 ഉന്നത ഉദ്യോഗസ്ഥരോട് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ, വിവരങ്ങൾ, ഇ-മെയിലുകൾ, മറ്റ് ഡിജിറ്റൽ സന്ദേശങ്ങൾ എന്നിവ സൂക്ഷിച്ചുവയ്ക്കാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സാധ്യമായ നിയമനടപടികളെക്കുറിച്ച് അറിവുണ്ടായിരിക്കെ ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കുകയോ ഇല്ലാതാക്കുകയോ തിരുത്തുകയോ മറച്ചുവയ്ക്കുകയോ ചെയ്താൽ അത് തെളിവ് നശിപ്പിക്കലായി കണക്കാക്കപ്പെടാമെന്നും യുവേഫയുടെ നിയമനോട്ടീസിൽ മുന്നറിയിപ്പുണ്ട്. ഫുട്ബോളിന്റെ സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണസംവിധാനവുമായി പദ്ധതി അടിസ്ഥാനപരമായി പൊരുത്തപ്പെടുന്നില്ലെന്നാണ് യുവേഫയുടെ നിലപാട്.
വിവാദ പദ്ധതി നിലവിലുണ്ടായിരുന്ന ഘട്ടത്തിൽ ഫിഫയുടെ എല്ലാ മത്സരങ്ങളും പരിപാടികളും ബഹിഷ്കരിക്കുന്നതടക്കമുള്ള നടപടികൾ യൂറോപ്പിലെ 55 അംഗ ഫെഡറേഷനുകൾ പരിഗണിച്ചിരുന്നു. ഇൻഫാന്റിനോയ്ക്ക് ലോക ഫുട്ബോളിന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ ദീർഘകാല പ്രസിഡൻസി അവസാനിപ്പിക്കുന്നതടക്കമുള്ള എല്ലാ സാധ്യതകളും തുറന്നുവെക്കണമെന്നും യുവേഫ കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ഫിഫയുടെ 211 അംഗ ഫെഡറേഷനുകൾക്ക് ഒരുതവണയായി 2 കോടി ഡോളർ വീതം നൽകാമെന്ന വാഗ്ദാനവും പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാൽ ഫിഫയുടെ നിലവിലെ അംഗ ഫെഡറേഷനുകൾ തന്നെയാണ് സംഘടനയുടെ യഥാർഥ ഉടമകളെന്നിരിക്കെ വാണിജ്യ പ്രവർത്തനങ്ങളിൽ സ്വകാര്യ നിക്ഷേപകരെ ഉൾപ്പെടുത്താനുള്ള നീക്കം വലിയ വിവാദത്തിന് വഴിവെച്ചു.
ഇൻഫാന്റിനോയുടെ പദ്ധതിക്കെതിരെ യുവേഫയാണ് ഏറ്റവും ശക്തമായി രംഗത്തെത്തിയത്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും കോൺകകാഫും പദ്ധതിയോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതേസമയം, ആഫ്രിക്കൻ രാജ്യങ്ങളിൽ ഇൻഫാന്റിനോയ്ക്ക് ഇപ്പോഴും ശക്തമായ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2030 ലോകകപ്പിനെ നിലവിലെ 48 ടീമുകളിൽ നിന്ന് 64 ടീമുകളിലേക്ക് വികസിപ്പിക്കാനുള്ള നീക്കത്തിൽ ദക്ഷിണ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷനായ കോൺമെബോളും ഇൻഫാന്റിനോയെ പിന്തുണയ്ക്കുന്നുണ്ട്.
2027 മാർച്ചിൽ നടക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതപ്പെട്ടിരുന്ന ഇൻഫാന്റിനോയ്ക്ക് ഈ വിവാദം വലിയ തിരിച്ചടിയായിരിക്കുകയാണ്. അടുത്ത വർഷം നവംബർ 18 വരെയാണ് സ്ഥാനാർഥിത്വം സമർപ്പിക്കാനുള്ള സമയം. മൊറോക്കോയിൽ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ നാലാമത്തെയും അവസാനത്തെയും പ്രസിഡൻറ് കാലാവധി ഉറപ്പിക്കാനായിരുന്നു ഇൻഫാന്റിനോയുടെ ലക്ഷ്യം. എന്നാൽ സ്വകാര്യ നിക്ഷേപ പദ്ധതി പരാജയപ്പെട്ടതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും പുതിയ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
Summary: UEFA has warned FIFA of possible legal action following the collapse of Gianni Infantino’s controversial plan to bring private investors into future World Cup commercial revenues. The European football body has also asked FIFA officials to preserve all records linked to the proposed FIFA Forward Enterprise project.


