വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ ഡിന്നറിനിടെ വെടിയുതിർത്ത സംഭവത്തിൽ പിടിയിലായ പ്രതിയെ തിരിച്ചറിഞ്ഞു. കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ (31) ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ലോസ് ഏഞ്ചൽസിലെ ടോറൻസിൽ താമസിക്കുന്ന ഇയാൾക്ക് മികച്ച വിദ്യാഭ്യാസ പശ്ചാത്തലമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.(Mechanical engineer, teacher, game developer, 31-year-old opened fire during Trump’s dinner )
സമൂഹമാധ്യമ പ്രൊഫൈലുകൾ പ്രകാരം കോൾ തോമസ് അലൻ ഒരു മെക്കാനിക്കൽ എഞ്ചിനീയറാണ്. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും, കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
‘IJK കൺട്രോൾസ്’ എന്ന സ്ഥാപനത്തിൽ എഞ്ചിനീയറായും ‘C2 എഡ്യൂക്കേഷനിൽ’ പാർട്ട് ടൈം അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ഒരു സ്വതന്ത്ര ഗെയിം ഡെവലപ്പർ കൂടിയായ ഇയാൾ ‘Bohrdom’, ‘First Law’ എന്നീ ഗെയിമുകൾ വികസിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. അക്രമത്തിന് ആയുധം ഉപയോഗിച്ചു, അപകടകരമായ ആയുധം ഉപയോഗിച്ച് ഫെഡറൽ ഓഫീസറെ ആക്രമിച്ചു എന്നീ രണ്ട് പ്രധാന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് യുഎസ് അറ്റോർണി ജീനിൻ പിറോ വ്യക്തമാക്കി. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
കോൾ തോമസ് അലൻ വലിയ തോതിൽ ആയുധങ്ങൾ കൈവശം വച്ചിരുന്നതായും ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നുമാണ് പ്രാഥമിക നിഗമനമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം കണ്ടെത്താൻ എഫ്ബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ട്രംപും മെലാനിയയും ഉൾപ്പെടെ 2,500-ഓളം വിശിഷ്ട അതിഥികൾ പങ്കെടുത്ത വിരുന്നിനിടെയുണ്ടായ ഈ നീക്കം അമേരിക്കയിൽ വലിയ സുരക്ഷാ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

