കാൻബറ: സിറിയയിൽ നിന്ന് ഐ എസ് ബന്ധമുള്ളവർ ഓസ്‌ട്രേലിയയിലേക്ക്. വർഷങ്ങളോളം സിറിയയിലെ അൽ-റോജ് ക്യാമ്പിൽ കഴിഞ്ഞിരുന്നവരാണ് ഈ സംഘം. ഇവരുടെ ഭാര്യമാരും വിധവകളും കുട്ടികളുമായ 34 ഓസ്‌ട്രേലിയക്കാരുടെ വലിയൊരു വിഭാഗത്തിന്റെ ഭാഗമാണ് ഇവർ. ഇതിൽ 13 പേരാണ് ഇപ്പോൾ മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.(ISIS Linked Australians Return From Syria Government Arrest Warning)
ഈ സംഘത്തെ നാട്ടിലെത്തിക്കാൻ സർക്കാർ യാതൊരുവിധ സാമ്പത്തികമോ നയതന്ത്രപരമോ ആയ സഹായം നൽകിയിട്ടില്ലെന്നും നൽകില്ലെന്നും ആഭ്യന്തര മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി. ഭീകര സംഘടനയിൽ ചേരാനും സ്വന്തം കുട്ടികളെ നരകതുല്യമായ സാഹചര്യത്തിലേക്ക് തള്ളിയിടാനും അവർ എടുത്ത തീരുമാനത്തിന് അവർ തന്നെ മറുപടി പറയേണ്ടി വരും.
ഈ സംഘം ഓസ്‌ട്രേലിയൻ മണ്ണിൽ എത്തുന്ന നിമിഷം കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുമെന്ന് ഫെഡറൽ പോലീസ് കമ്മീഷണർ ക്രിസി ബാരറ്റ് പറഞ്ഞു. ഭീകരവാദ പ്രവർത്തനങ്ങൾ കൂടാതെ ‘അടിമക്കച്ചവടം’ പോലുള്ള മനുഷ്യത്വവിരുദ്ധമായ കുറ്റകൃത്യങ്ങളിൽ ഇവർക്ക് പങ്കുണ്ടോ എന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി പോലീസ് അന്വേഷിക്കുന്നുണ്ട്. വിമാന ടിക്കറ്റ് ബുക്ക് ചെയ്ത നിമിഷം തന്നെ അധികൃതർക്ക് ജാഗ്രതാ നിർദ്ദേശം ലഭിച്ചു. തിരിച്ചെത്തുന്ന എല്ലാവരെയും ശക്തമായി നിരീക്ഷിക്കാനാണ് തീരുമാനം.
കൂടെയുള്ള ഒമ്പത് കുട്ടികളെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പ്രത്യേക തെറാപ്പി പ്രോഗ്രാമുകളിലും തീവ്രവാദ വിരുദ്ധ ബോധവൽക്കരണ പരിപാടികളിലും ഉൾപ്പെടുത്തും. നിലവിൽ ഈ സംഘത്തിന്റെ മടങ്ങിവരവ് ഉടനടി ഒരു ഭീഷണിയായി കാണുന്നില്ലെങ്കിലും അവർ തീവ്രവാദ സ്വഭാവം കാണിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് രഹസ്യാന്വേഷണ ഏജൻസിയായ എഎസ്ഐഒ മേധാവി മൈക്ക് ബർഗസ് പറഞ്ഞു. ഫ്രാൻസ്, നെതർലൻഡ്‌സ്, യുകെ തുടങ്ങിയ രാജ്യങ്ങളും സിറിയയിലുള്ള തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാൻ വിമുഖത കാണിക്കുന്നതിനിടയിലാണ് ഓസ്‌ട്രേലിയൻ പൗരന്മാരുടെ ഈ സ്വയംപ്രേരിതമായ മടക്കം.
Story Summary
A group of 13 Australians (4 women and 9 children) with links to ISIS are returning home from a Syrian camp after booking their own tickets. Home Affairs Minister Tony Burke stated the government provided no aid for their return, while the AFP confirmed that those involved in crimes would be arrested and others closely monitored upon arrival.

