അബുദാബി: യുഎഇക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം മുൻകൂട്ടി നിശ്ചയിച്ച പദ്ധതിയുടെ ഭാഗമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. ഗൾഫ് മേഖലയിലെ സംഘർഷം താൽക്കാലികമായി ശമിച്ചതിന് പിന്നാലെയാണ് ഇറാന്റെ നടപടികളെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ഗർഗാഷ് രംഗത്തെത്തിയത്.(Iran’s attack on the UAE was planned, Dr. Anwar Gargash criticizes GCC countries)
ഇറാനിൽ നിന്നുണ്ടായ ആക്രമണം അപ്രതീക്ഷിതമായിരുന്നില്ലെന്നും ദീർഘകാലത്തെ പ്ലാനിംഗിലൂടെയാണ് ഇത് നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഈ സംഘർഷം ഗൾഫ് രാജ്യങ്ങൾക്ക് മൂന്ന് സുപ്രധാന പാഠങ്ങൾ നൽകുന്നുണ്ട്. ഓരോ ഗൾഫ് രാഷ്ട്രവും സ്വന്തം പ്രതിരോധ ശേഷി വർദ്ധിപ്പിക്കണം. മേഖലയിലെ ഐക്യം കൂടുതൽ ശക്തിപ്പെടുത്തണം. നയങ്ങളും നിലപാടുകളും സ്വന്തം താൽപ്പര്യപ്രകാരമായിരിക്കണം, ഇതിൽ ബാഹ്യശക്തികളുടെ ഇടപെടൽ അനുവദിക്കരുത്.
ജി സി സിയുടെയും അറബ് ലീഗിന്റെയും പ്രവർത്തനങ്ങളിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ജിസിസി രാജ്യങ്ങൾക്കിടയിലെ ഐക്യം നിലവിൽ ഏറ്റവും താഴ്ന്ന നിലയിലാണെന്നും അറബ് ലീഗ് നേതൃത്വം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാന്റെ ഭീഷണികളെ നേരിടാൻ പരമ്പരാഗത രീതികൾ ഇനി പര്യാപ്തമല്ല. അതേസമയം, പ്രതിസന്ധി ഘട്ടത്തിൽ അമേരിക്ക നടത്തിയ ഇടപെടലുകളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

