ദോഹ: ഇറാനെതിരായ ഇസ്രായേൽ-യുഎസ് ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം ശക്തമാക്കി (Iran Attacks US Bases In Gulf). ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമായ ജുഫെയർ (Juffair) ബേസിന് നേരെ ആക്രമണമുണ്ടായതായും അവിടെനിന്ന് പുക ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, ഖത്തറിലെ അൽ ഉദൈദ് (Al Udeid) വ്യോമതാവളത്തിന് നേരെ വന്ന ഇറാനിയൻ മിസൈൽ തങ്ങളുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഖത്തർ വെടിവെച്ചിട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. യുഎഇ തലസ്ഥാനമായ അബുദാബിയിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.
അമേരിക്കൻ സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾ തങ്ങളുടെ മണ്ണും വ്യോമപാതയും ഇറാനെതിരായ ആക്രമണത്തിന് വിട്ടുകൊടുക്കരുതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ലംഘിക്കപ്പെട്ടാൽ ആ താവളങ്ങൾ ‘നിയമപരമായ ലക്ഷ്യങ്ങളായി’ കണക്കാക്കപ്പെടുമെന്ന ഇറാന്റെ ഭീഷണിക്ക് പിന്നാലെയാണ് ഈ മിസൈൽ വർഷം. ഖത്തറിലെ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനമാണ് ഇറാനിയൻ മിസൈലിനെ തകർത്തത്. ഗൾഫ് രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലും യുഎസ് താവളങ്ങളിലും നിലവിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Gulf countries have also been attacked by Iran as smoke rises from the U.S. Juffair base in Manama. Qatar has downed an Iranian missile, Al Jazeera reports, citing a Qatari official, and explosions were heard also in Abu Dhabi. pic.twitter.com/pkolEZO4fC
— Ariel Oseran أريئل أوسيران (@ariel_oseran) February 28, 2026
പശ്ചിമേഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളും തങ്ങളുടെ വ്യോമപാതകൾ ഇതിനോടകം അടച്ചു കഴിഞ്ഞു. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിന് തിരിച്ചടിയായി മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെയും കപ്പൽ ഗതാഗതത്തെയും ഇറാൻ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന ആശങ്ക ശക്തമാണ്. ബഹ്‌റൈൻ, ഖത്തർ, യുഎഇ എന്നിവിടങ്ങളിലെ ഇന്ത്യൻ പ്രവാസികളോടും അമേരിക്കൻ പൗരന്മാരോടും വീടിനുള്ളിൽ തന്നെ തുടരാൻ എംബസികൾ നിർദ്ദേശിച്ചിട്ടുണ്ട്. യുദ്ധം ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചത് ആഗോള തലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാം.

