ജക്കാർത്ത: അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് വസതികളിലടക്കം നടന്ന പോലീസ് റെയ്ഡിൽ ദശലക്ഷക്കണക്കിന് ഡോളറും സ്വർണ്ണക്കട്ടികളും പിടിച്ചെടുത്തതിന് പിന്നാലെ ഇന്തോനേഷ്യയിലെ മുഖ്യ അഴിമതി വിരുദ്ധ പ്രോസിക്യൂട്ടർ ഫെബ്രി അഡ്രിയാൻസിയാ ശനിയാഴ്ച രാജിവെച്ചു. സ്പെഷ്യൽ ക്രൈംസ് അസിസ്റ്റന്റ് അറ്റോർണി ജനറലായ ഫെബ്രി അഡ്രിയാൻസിയായുടെ രാജിക്കത്ത് സ്വീകരിച്ചതായി അറ്റോർണി ജനറൽ ഓഫീസ് അറിയിച്ചു.( Febrie Adriansyah Resigns After Massive Cash Gold Seizure)
തലസ്ഥാനമായ ജക്കാർത്തയിലും പരിസരങ്ങളിലുമുള്ള ഫെബ്രിയുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച പോലീസ് വിപുലമായ റെയ്ഡ് നടത്തിയിരുന്നു. ജക്കാർത്തയ്ക്ക് പുറത്തുള്ള ബൊഗോർ ജില്ലയിലെ അദ്ദേഹത്തിന്റെ സ്വകാര്യ വസതി, സൗത്ത് ജക്കാർത്തയിലെ ഒരു കഫേ, മറ്റൊരു വീട് എന്നിവടങ്ങളിലാണ് റെയ്ഡ് നടന്നത്. ഇവിടെയെല്ലാം നടത്തിയ തിരച്ചിലിൽ 74 കിലോഗ്രാം സ്വർണ്ണക്കട്ടികളും, 5.8 ദശലക്ഷം യു.എസ് ഡോളറും, 17.2 ദശലക്ഷം സിംഗപ്പൂർ ഡോളറും അടങ്ങുന്ന വൻ പണശേഖരവും പോലീസ് പിടിച്ചെടുത്തു.
നിയമപാലനത്തിന്റെ സമഗ്രതയും സുതാര്യതയും നിലനിർത്തുന്നതിനാണ് ഫെബ്രിയുടെ രാജിയെന്ന് അറ്റോർണി ജനറൽ ഓഫീസിന്റെ വക്താവ് അനങ് സുപ്രിയാത്ന വ്യക്തമാക്കി. എന്നാൽ, തന്റെ വസതിയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾക്ക് കൃത്യമായ കണക്കുകളുണ്ടെന്നും അവയ്ക്ക് അഴിമതിയുമായി ബന്ധമില്ലെന്നുമാണ് ഫെബ്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉടമസ്ഥതയിലുള്ള ഊർജ്ജ കമ്പനിയായ ‘പി.എൽ.എന്നിലേക്ക് കൽക്കരി സംഭരിച്ചതുമായി ബന്ധപ്പെട്ട അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ഉൾപ്പെടെ മൂന്ന് പ്രധാന കേസുകളിലാണ് പോലീസ് നിലവിൽ അന്വേഷണം നടത്തുന്നത്. കേസിൽ ഇതുവരെ 15 സാക്ഷികളെ ചോദ്യം ചെയ്തതായും പ്രതിപ്പട്ടിക ഉടൻ പുറത്തുവിടുമെന്നും പോലീസ് വക്താവ് ബുഡി ഹെർമാന്റോ അറിയിച്ചു.
Story Summary
Indonesia’s top anti-corruption prosecutor, Febrie Adriansyah, resigned after police raids at 12 locations linked to him yielded 74 kg of gold bars, US$5.8 million, and Sg$17.2 million in cash. The investigation, which spans corruption and money laundering related to coal procurement, is expected to see suspect announcements soon.

