കാർഡിഫ്: സ്വവർഗ്ഗ വിവാഹിതർക്കും സിവിൽ പാർട്ണർഷിപ്പിലുള്ളവർക്കും പള്ളിയിൽ വെച്ച് അനുഗ്രഹം നൽകുന്നത് സ്ഥിരപ്പെടുത്തുന്നതിനുള്ള ബില്ലിന് ചർച്ച് ഇൻ വെയിൽസ് ഭരണസമിതി അംഗീകാരം നൽകി. 2021-ൽ കൊണ്ടുവന്ന താൽക്കാലിക നിയമം 2026-ൽ അവസാനിക്കാനിരിക്കെയാണ് സഭയുടെ നിർണ്ണായക തീരുമാനം.(Church in Wales approves blessings of same-sex marriages)
143 അംഗങ്ങളുള്ള ഭരണസമിതിയിൽ ബഹുഭൂരിപക്ഷം പേരും ബില്ലിനെ പിന്തുണച്ചു. ബിഷപ്പുമാർ, വൈദികർ, സാധാരണ വിശ്വാസികൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ നിന്നും മൂന്നിൽ രണ്ട് ഭൂരിപക്ഷം ബില്ലിന് ആവശ്യമായിരുന്നു. വിശ്വാസികളിൽ 48 പേർ അനുകൂലിച്ചും 8 പേർ എതിർത്തും വോട്ട് ചെയ്തു. രണ്ട് പേർ വിട്ടുനിന്നു. വൈദികരിൽ 32 പേർ അനുകൂലിച്ചും 7 പേർ എതിർത്തും വോട്ട് ചെയ്തു. അഞ്ച് പേർ വിട്ടുനിന്നു.
ബിഷപ്പുമാരുടെ വിഭാഗത്തിൽ ആരും തന്നെ ബില്ലിനെ എതിർത്തില്ല. സെന്റ് അസാഫ്, ലാൻഡാഫ് ബിഷപ്പുമാർ ഉൾപ്പെടെയുള്ള സഭയിലെ മുതിർന്ന നേതാക്കൾ ബില്ലിനെ അനുകൂലിച്ച് സംസാരിച്ചു. അനുമതി ലഭിച്ചതോടെ, സ്വവർഗ്ഗ ദമ്പതികളെ അനുഗ്രഹിക്കുന്നതിനുള്ള പ്രാർത്ഥനാ ക്രമങ്ങൾ സഭയുടെ ഔദ്യോഗിക പ്രാർത്ഥനാ പുസ്തകമായ ‘ബുക്ക് ഓഫ് കോമൺ പ്രെയറി’ൽ ഉൾപ്പെടുത്തും. സഭയ്ക്കുള്ളിൽ നടത്തിയ ദീർഘകാല ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് ഈ മാറ്റമെന്ന് സഭാ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, സ്വവർഗ്ഗ ദമ്പതികളെ അനുഗ്രഹിക്കുന്നതിൽ വിയോജിപ്പുള്ള വൈദികർക്ക് അതിൽ നിന്ന് വിട്ടുനിൽക്കാനുള്ള അവകാശം ബില്ലിൽ നിലനിർത്തിയിട്ടുണ്ട്. അത്തരം ചടങ്ങുകൾ നിർബന്ധമായും നടത്തണമെന്ന് ഒരു വൈദികനെയും നിർബന്ധിക്കില്ലെന്നും സഭ വ്യക്തമാക്കി.

