തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആവശ്യപ്പെട്ടു (Strait of Hormuz China Saudi Arabia Talks). സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ചർച്ചയിലാണ് ചൈന ഈ നിലപാട് വ്യക്തമാക്കിയത്. ഹോർമുസ് ഒരു “അന്താരാഷ്ട്ര ജലപാത” ആണെന്നും അത് അടച്ചിടുന്നത് ആഗോള സമൂഹത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ചൈന ചൂണ്ടിക്കാട്ടി. മേഖലയിലെ സമാധാനത്തിനായി എല്ലാ രാജ്യങ്ങളോടും സഹകരിക്കുമെന്ന് വ്യക്തമാക്കിയ ചൈന, യുദ്ധം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു.
അതേസമയം, ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ള കപ്പൽ ഗതാഗതത്തിന് ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഇതുവരെ 27-ഓളം കപ്പലുകളെ അമേരിക്കൻ നാവികസേന തടയുകയോ തിരിച്ചയക്കുകയോ ചെയ്തതായാണ് വിവരം. ഇതിന്റെ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമേരിക്ക ഉപരോധം പിൻവലിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, ഏപ്രിൽ 18-ന് ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും പൂർണ്ണമായും അടച്ചിരുന്നു.
ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾക്ക് (Islamabad Peace Talks) ഇസ്‌ലാമാബാദ് വേദിയാകുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള 300 അംഗ ഉന്നതതല അമേരിക്കൻ സംഘം ചർച്ചകൾക്കായി ഉടൻ പാകിസ്ഥാനിലെത്തും.
സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ ഇറാനുമായി വീണ്ടും ചർച്ചകൾ നടത്തി. മുമ്പ് ഏപ്രിൽ 11, 12 തീയതികളിൽ നടന്ന ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞിരുന്നു. അമേരിക്കയുമായുള്ള ചർച്ചകളിൽ തങ്ങൾക്ക് ഒട്ടും വിശ്വാസമില്ലെന്ന് ഐ.ആർ.ജി.സി (IRGC) എയറോസ്‌പേസ് ഫോഴ്സ് ബ്രിഗഡിയർ ജനറൽ സയ്യിദ് മജീദ് മൗസവി വ്യക്തമാക്കി. ശത്രുക്കൾ എന്തെങ്കിലും ചെറിയ പിഴവ് വരുത്തിയാൽ തങ്ങളുടെ വിരലുകൾ ട്രിഗറിൽ തന്നെയുണ്ടെന്നും കടുത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചർച്ചകളേക്കാൾ ഉപരിയായി യുദ്ധക്കളത്തിൽ മറുപടി നൽകാനാണ് ഇറാൻ തയ്യാറെടുക്കുന്നതെന്ന സൂചനയാണ് സേനാ നേതൃത്വം നൽകുന്നത്.
Story Summary: China has urged the reopening of the Strait of Hormuz during talks with Saudi Arabia, calling it an international waterway. Meanwhile, the US continues its naval blockade, intercepting 27 vessels so far. A high-level US delegation led by JD Vance is arriving in Islamabad for the second round of peace talks, even as IRGC General Majid Mousavi expressed deep distrust toward US negotiations.

