ജിയുക്വാൻ: 2030-ഓടെ മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ബൃഹദ് പദ്ധതികളുടെ ഭാഗമായി ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ച് ചൈന (China Shenzhou 23 Space Mission Launch). മൂന്ന് ബഹിരാകാശ യാത്രികരുമായി ചൈനയുടെ ‘ഷെൻഷൌ-23’ (Shenzhou-23) പേടകം വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്നും ലോങ് മാർച്ച്-2എഫ് വൈ23 റോക്കറ്റ് ഉപയോഗിച്ച് വിജയകരമായി വിക്ഷേപിച്ചു.
ഈ ദൗത്യത്തിലെ മൂന്ന് യാത്രികരിൽ ഒരാൾ ചൈനയുടെ സ്വന്തം ബഹിരാകാശ നിലയമായ ‘തിയാൻഗോങ്ങി’ൽ (Tiangong) തുടർച്ചയായി ഒരു വർഷം താമസിച്ച് റെക്കോർഡ് ഇടും. ബഹിരാകാശത്തെ ദീർഘകാല താമസം മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച് പഠിക്കുകയാണ് ഇതിലൂടെ ചൈന ലക്ഷ്യമിടുന്നത്. മുൻ ഹോങ്കോങ് പോലീസ് ഇൻസ്പെക്ടറായ ലി ജിയായാങ് (ലായ് കാ-യിങ്) ആണ് ഈ ദൗത്യത്തിൽ പങ്കെടുക്കുന്ന ഹോങ്കോങ്ങിൽ നിന്നുള്ള ആദ്യത്തെ ബഹിരാകാശ യാത്രിക. കമാൻഡർ ഷു യാങ്ഷു, പൈലറ്റ് ഷാങ് യുവാൻഷി എന്നിവരാണ് മറ്റ് രണ്ട് സംഘാംഗങ്ങൾ.
അമേരിക്കയുമായുള്ള ചാന്ദ്ര മത്സരത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് ചൈനയുടെ ഈ ദ്രുതഗതിയിലുള്ള നീക്കങ്ങൾ. നാസ 2028-ൽ മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാൻ ലക്ഷ്യമിടുമ്പോൾ, ചൈന 2030-ഓടെ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാനും 2035-ഓടെ റഷ്യയുമായി ചേർന്ന് അവിടെ സ്ഥിരമായ ഒരു ബേസ് സ്ഥാപിക്കാനുമുള്ള തയ്യാറെടുപ്പിലാണ്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ വെച്ച് പേടകങ്ങൾ തമ്മിൽ സ്വയം നിയന്ത്രിതമായി വേഗതയിൽ ഘടിപ്പിക്കുന്ന സാങ്കേതികവിദ്യയും ഈ ദൗത്യത്തിലൂടെ ചൈന പരീക്ഷിക്കുന്നുണ്ട്. ഇതിനൊപ്പം ബഹിരാകാശ നിലയത്തിൽ വെച്ച് മനുഷ്യ കോശങ്ങൾ ഉപയോഗിച്ചുള്ള ലോകത്തെ ആദ്യത്തെ ‘കൃത്രിമ ഭ്രൂണ’ പരീക്ഷണങ്ങളും ചൈനീസ് ശാസ്ത്രജ്ഞർ ആരംഭിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ രണ്ട് പാകിസ്താൻ ബഹിരാകാശ യാത്രികർക്കും തിയാൻഗോങ് നിലയത്തിൽ ഹ്രസ്വകാല താമസത്തിനായി ചൈന പരിശീലനം നൽകുന്നുണ്ട്.
Summary: China successfully launched the Shenzhou-23 crewed mission, sending three astronauts to its Tiangong space station, where one member will stay for a record-breaking one year. The mission, featuring Hong Kong’s first-ever astronaut Li Jiaying, aims to study the physiological effects of long-duration spaceflight on humans. This landmark launch comes as Beijing aggressively accelerates its space program to achieve a crewed moon landing by 2030.

