മുംബൈ: ഇന്ത്യയിലെ യുവതലമുറയെക്കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശത്തോടുള്ള പ്രതിഷേധമായി സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) വെറുമൊരു മീം പേജായി ഒതുങ്ങില്ലെന്ന് പ്രഖ്യാപനം. രാജ്യത്തെ യുവാക്കളുടെ ശബ്ദം ഉയർത്താനും സർക്കാരിനെക്കൊണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനുമുള്ള ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമായി സി.ജെ.പി മാറുമെന്ന് അതിന്റെ സ്ഥാപകനും പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റുമായ അഭിജീത് ദിപ്കെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.(Cockroach Janta Party Transitions Into Political Movement Facing Legal Trouble And Threats)
ഇൻസ്റ്റാഗ്രാമിൽ മാത്രം ഇതിനകം 22.8 ദശലക്ഷം ഫോളോവേഴ്സിനെയാണ് ഈ പേജ് ചുരുങ്ങിയ നാളുകൾ കൊണ്ട് സ്വന്തമാക്കിയത്. ചോദ്യപ്പേപ്പർ ചോർച്ച, തൊഴിലില്ലായ്മ, വ്യവസ്ഥിതിയിലെ സുതാര്യതയില്ലായ്മ എന്നിവയിൽ അസ്വസ്ഥരായ കോടിക്കണക്കിന് ഇന്ത്യൻ യുവാക്കളുടെ വികാരമാണ് ഇപ്പോൾ സി.ജെ.പിയിലൂടെ പുറത്തുവരുന്നത്. ഇരുണ്ട ഇടനാഴികളിലും അതിജീവനത്തിന്റെ കരുത്തുമായി നിലനിൽക്കുന്ന പ്രാണികളാണ് പാറ്റകൾ. ഈ രാജ്യത്തെ യുവാക്കളുടെ അവസ്ഥയും ഇപ്പോൾ അങ്ങനെ തന്നെയാണ്. അവഗണിക്കപ്പെടുമ്പോഴും ഞങ്ങൾ ജീവിതം കൈവിടില്ല. മഹാത്മാഗാന്ധി, ഡോ. ബി.ആർ. അംബേദ്കർ, നെഹ്‌റു, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ആശയങ്ങളിൽ ഊന്നി, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഒരു സ്വതന്ത്ര യുവജന പ്രസ്ഥാനമായി ഞങ്ങൾ മുന്നോട്ട് പോകും, സി.ജെ.പി തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
പാർട്ടിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ ഇന്ത്യയിൽ തടഞ്ഞുവെച്ചതിനെയും സൈബർ ആക്രമണങ്ങളെയും അവർ രൂക്ഷമായി വിമർശിച്ചു. സി.ജെ.പിയുടെ ഈ അപ്രതീക്ഷിത വളർച്ചയ്ക്ക് പിന്നാലെ പ്രസ്ഥാനത്തിനെതിരെ നിയമപോരാട്ടവുമായി രാജാ ചൗധരി എന്നയാൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് കോടതിയിൽ നടത്തിയ വാക്കാലുള്ള നിരീക്ഷണങ്ങളെ രാഷ്ട്രീയവും വാണിജ്യപരവുമായ ലാഭങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നു എന്ന് കാണിച്ചാണ് ഇയാൾ ഹർജി നൽകിയത്. ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ ട്രേഡ് മാർക്ക് അപേക്ഷകൾ നൽകിയിട്ടുള്ളത് ചൂണ്ടിക്കാണിച്ച ഹർജിക്കാരൻ, കോടതി പരാമർശങ്ങളെ ഡിജിറ്റൽ വരുമാന മാർഗ്ഗമാക്കുന്നതിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
സി.ജെ.പിയുടെ പേരിൽ പുതിയ ഓൺലൈൻ തട്ടിപ്പ് ശൃംഖലകളും രാജ്യത്ത് സജീവമായിട്ടുണ്ട്. വാട്സാപ്പ് വഴി സി.ജെ.പി മെമ്പർഷിപ്പ് ലിങ്കുകൾ എന്ന വ്യാജേന വരുന്ന ഫിഷിംഗ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് പഞ്ചാബ് പോലീസ് കർശന മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ ലിങ്കുകളിൽ തൊട്ടാൽ ഫോൺ പൂർണ്ണമായും ഹാക്ക് ചെയ്യപ്പെടാനും ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് ലുധിയാന പോലീസ് ഔദ്യോഗിക വീഡിയോയിലൂടെ അറിയിച്ചു.
അതേസമയം, പ്രസ്ഥാനത്തിന്റെ സ്ഥാപകനായ അഭിജീത് ദിപ്കെയുടെ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള മാതാപിതാക്കളുടെ വീടിന് പോലീസ് 24 മണിക്കൂറും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഈ വിഷയം ട്രെൻഡിങ് ആയതിനാൽ ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനുള്ള മുൻകരുതൽ മാത്രമാണിതെന്ന് ഡി.സി.പി പങ്കജ് അതുൽക്കർ വ്യക്തമാക്കി. എന്നാൽ, തനിക്കും ഇന്ത്യയിലുള്ള കുടുംബത്തിനും നേരെ നിരന്തര വധഭീഷണികൾ ഉണ്ടാകുന്നുണ്ടെന്ന് നിലവിൽ യു.എസിലുള്ള അഭിജീത് ദിപ്കെ വെളിപ്പെടുത്തി. തന്റെ മകന്റെ പ്രശസ്തിയിൽ ഇപ്പോൾ തങ്ങൾക്ക് വലിയ ഭയമുണ്ടെന്നും, അവൻ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയാൽ മതി എന്നാണ് ആഗ്രഹമെന്നും മാതാപിതാക്കൾ പ്രതികരിച്ചു.
Story Summary
The trending satirical social media outfit ‘Cockroach Janta Party’ (CJP), founded by Abhijeet Dipke, announced its transition into an independent political youth movement after amassing 22.8 million Instagram followers. Meanwhile, a plea has been filed in the Supreme Court seeking a CBI probe against CJP for commercializing the CJI’s remarks, while police security was deployed at Dipke’s Maharashtra home amid threats.

