ബാവോജി: പല്ലുവേദനയ്ക്ക് ചികിത്സ തേടി ഡെന്റൽ ക്ലിനിക്കിലെത്തിയ 63-കാരനായ വൃദ്ധന്റെ 12 പല്ലുകൾ പറിച്ചുമാറ്റി പണം തട്ടിയെടുത്ത് ചൈനീസ് ക്ലിനിക്. ഷാൻസി പ്രവിശ്യയിലെ ബാവോജിയിലുള്ള ‘ഡാതുവാന്യുവാൻ ഡെന്റൽ ക്ലിനിക്കി’ലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചികിത്സയ്ക്കായി ക്ലിനിക്ക് ഇയാളുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 18,800 യുവാന്‍ (ഏകദേശം 2.6 ലക്ഷം രൂപ) തട്ടിയെടുത്തു. (China Dental Clinic Scam)
“രാവിലെ ഇംപ്ലാന്റ് ചെയ്യാം, ഉച്ചയ്ക്ക് മാംസം കഴിക്കാം” എന്ന ആകർഷകമായ പരസ്യം കണ്ടാണ് മിസ്റ്റർ ലി എന്ന വൃദ്ധൻ ക്ലിനിക്കിലെത്തിയത്. സൗജന്യ പരിശോധന വാഗ്ദാനം ചെയ്ത് ഇയാളെ ക്ലിനിക്കിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവിടെ വെച്ച് യാതൊരു മുൻകരുതലുമില്ലാതെ ഇയാളുടെ 12 പല്ലുകൾ പറിച്ചുമാറ്റുകയും 10 ഇംപ്ലാന്റുകൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. ചികിത്സ കഴിഞ്ഞ് മകനെത്തുമ്പോൾ വായിൽ നിറയെ രക്തവുമായി അബോധാവസ്ഥയിലായിരുന്നു ഇദ്ദേഹം. ബസ്സിൽ കയറാനുള്ള 30 യുവാന്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയുള്ള വ്യക്തിയാണ് ഇദ്ദേഹം. ഹൃദയത്തിൽ നാല് സ്റ്റെന്റുകളും ഇട്ടിട്ടുണ്ട്. ഇത്തരം ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് പല്ല് പറിക്കുന്നതും ഇംപ്ലാന്റ് ചെയ്യുന്നതും അതീവ അപകടകരമാണെന്നിരിക്കെയാണ് ക്ലിനിക്ക് ഇങ്ങനെയൊരു പ്രവൃത്തി ചെയ്തത്. മെഡിക്കൽ രേഖകളിൽ ഇദ്ദേഹത്തിന്റെ ലിംഗം ‘സ്ത്രീ’ എന്ന് തെറ്റായി രേഖപ്പെടുത്തിയതായും, ചികിത്സാ രേഖകളിൽ കൃത്രിമം കാണിച്ചതായും കുടുംബം ആരോപിക്കുന്നു.
കുടുംബത്തിന്റെ പരാതിയെത്തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്ലിനിക്കിന്റെ വീഴ്ചകൾ ബോധ്യപ്പെട്ടു. ചികിത്സാ ഫീസ് മുഴുവൻ തിരികെ നൽകാൻ ക്ലിനിക്കിനോട് ഉത്തരവിട്ട അധികൃതർ, സ്ഥാപനം പൂട്ടാനും നിർദ്ദേശിച്ചു. വൈദ്യശാസ്ത്രപരമായ മാനദണ്ഡങ്ങൾ പാലിക്കാതെയും രോഗിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാതെയും ഇത്തരം വലിയ ശസ്ത്രക്രിയകൾ ചെയ്യുന്നത് വൻ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Summary: A 63-year-old man in China, suffering from a toothache, was subjected to a predatory dental procedure where a clinic extracted 12 of his teeth and fitted 10 implants, despite his severe underlying health conditions like heart disease and diabetes. The clinic drained his bank accounts and falsified medical records. Local health authorities have since ordered the clinic to refund the treatment fees and shut down for rectification following complaints from the victim’s family.

