തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി 23 മുതൽ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയുമാണ് മഴയ്ക്ക് കാരണമാകുന്നത്. അതേസമയം, പകൽ സമയത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.(Rain likely in Kerala in the coming days; Warning issued for extreme heat during the day)
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വടക്ക്-കിഴക്ക് ദിശയിൽ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമാകും. തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താൽ നേരിയതോ ഇടത്തരമോ ആയ മഴ ലഭിച്ചേക്കും.
ചൂട് വർധിക്കുന്നത് സൂര്യാഘാതം, നിർജലീകരണം എന്നിവയ്ക്ക് കാരണമാകാമെന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കുക. ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുന്നത് നിർജലീകരണം തടയാൻ സഹായിക്കും.
ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ORS ലായനി, സംഭാരം എന്നിവ ഉപയോഗിക്കുക. മാർക്കറ്റുകൾ, മാലിന്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടുത്ത സാധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷ ഉറപ്പാക്കുകയും വേണം. കാട്ടുതീ തടയാൻ വനമേഖലയിലുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.
സ്കൂളുകളിൽ കുട്ടികൾക്ക് കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം. വെയിലേൽക്കുന്ന രീതിയിലുള്ള അസംബ്ലികൾ ഒഴിവാക്കണം. ഓൺലൈൻ ഭക്ഷണ വിതരണക്കാർ, നിർമ്മാണ തൊഴിലാളികൾ, മാധ്യമപ്രവർത്തകർ എന്നിവർ ഉച്ചസമയത്ത് വിശ്രമം ഉറപ്പാക്കുകയും നിർജലീകരണം തടയാൻ ശ്രദ്ധിക്കുകയും വേണം. വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടരുത്, അവയ്ക്ക് കുടിവെള്ളം ഉറപ്പാക്കണം. കുട്ടികളെയോ മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കാനും വൈദ്യസഹായം തേടാനും അധികൃതർ നിർദ്ദേശിച്ചു.

