ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ അമേരിക്കൻ-ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം ഇറാന്റെ ‘ശക്തമായ മിസൈൽ പ്രഹരങ്ങളിലൂടെ’ തുടരുകയാണെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു ( IRGC Decisive Defeat Enemy Iran). ശത്രുവിനെ പൂർണ്ണമായും പരാജയപ്പെടുത്തുന്നത് വരെ ഈ സൈനിക നീക്കം വിട്ടുവീഴ്ചയില്ലാതെ തുടരുമെന്നും ഐആർജിസി വ്യക്തമാക്കി. മേഖലയിലുടനീളമുള്ള അമേരിക്കൻ ആസ്തികളെയും സൈനിക താവളങ്ങളെയും തങ്ങളുടെ സൈന്യം ‘നിയമപരമായ ലക്ഷ്യങ്ങളായി’ കണക്കാക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തുന്ന ‘ഓപ്പറേഷൻ റോർ ഓഫ് ദി ലയൺ’ എന്ന സൈനിക നീക്കത്തിന് മറുപടിയായാണ് ഇറാന്റെ ഈ പ്രഖ്യാപനം. ഇതിനോടകം തന്നെ ഖത്തർ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലെ അമേരിക്കൻ വ്യോമതാവളങ്ങളെയും ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തെയും ഇറാൻ ലക്ഷ്യം വെച്ചതായി സ്ഥിരീകരണമുണ്ട്. ഇസ്രായേലിലെ ടെൽ അവീവ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് ഇറാൻ വീണ്ടും മിസൈലുകൾ അയക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിലെ തങ്ങളുടെ സഖ്യകക്ഷികളെ സഹായിക്കുന്ന എല്ലാ രാജ്യങ്ങളും ഇറാന്റെ ആക്രമണ ഭീഷണിയിലാണ്.
യുദ്ധം രൂക്ഷമായതോടെ ദുബായിലും റിയാദിലും സ്ഫോടനങ്ങൾ ഉണ്ടായതും ബുർജ് ഖലീഫ ഉൾപ്പെടെയുള്ള ഇടങ്ങൾ ഒഴിപ്പിച്ചതും ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിമാന സർവീസുകൾ നിർത്തിവെച്ചതോടെ ആയിരക്കണക്കിന് മലയാളികൾ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ശത്രുവിനെ നിശ്ശേഷം പരാജയപ്പെടുത്തും വരെ പിന്മാറില്ലെന്ന ഇറാന്റെ പ്രഖ്യാപനം മേഖലയെ ഒരു ദീർഘകാല യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാന്റെ പടിഞ്ഞാറൻ മേഖലകളിൽ ഇസ്രായേൽ നടത്തുന്ന ബോംബാക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായും സൂചനയുണ്ട്.

