ന്യൂഡൽഹി: 2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഇന്ത്യയിൽ സൗജന്യമായി സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനും പ്രസാർ ഭാരതിക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ദൂരദർശൻ, ഡിഡി സ്പോർട്സ് തുടങ്ങിയ പബ്ലിക് പ്ലാറ്റ്‌ഫോമുകളിലൂടെ മത്സരങ്ങൾ ലഭ്യമാക്കാൻ നടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം. (FIFA World Cup 2026 India Broadcast)
അഡ്വക്കേറ്റ് അവധേഷ് ബൈർവ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് നോട്ടീസ് പുറപ്പെടുവിച്ചത്. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇന്ത്യയിലെ ഒരു ബ്രോഡ്കാസ്റ്ററും ഇതുവരെ സംപ്രേഷണ അവകാശം സ്വന്തമാക്കിയിട്ടില്ലെന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു. ഇത് ദശലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് മത്സരം കാണാനുള്ള അവസരം നഷ്ടപ്പെടുത്തുമെന്ന് ഹർജിക്കാരൻ വാദിക്കുന്നു.
2007-ലെ സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് സിഗ്നൽസ് ആക്ട് പ്രകാരം ഫിഫ ലോകകപ്പ് ‘ദേശീയ പ്രാധാന്യമുള്ള കായിക ഇനമായി’ വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതിനാൽ ഇത് പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സർക്കാരിനും പ്രസാർ ഭാരതിക്കും ബാധ്യതയുണ്ടെന്ന് ഹർജിയിൽ പറയുന്നു. 100 ദശലക്ഷം ഡോളറായിരുന്നു ഇന്ത്യയിലെ സംപ്രേഷണ അവകാശത്തിനായി ഫിഫ ആദ്യം നിശ്ചയിച്ചിരുന്ന തുക. ബ്രോഡ്കാസ്റ്റർമാരുടെ താൽപ്പര്യക്കുറവ് കാരണം ഇത് 35 ദശലക്ഷം ഡോളറായി കുറച്ചിട്ടും ഇതുവരെ ആരും കരാറിലെത്തിയിട്ടില്ല. ഡിഡി സ്പോർട്സ്, ഡിഡി ഫ്രീ ഡിഷ്, വേവ്സ് ഒടിടി പ്ലാറ്റ്‌ഫോം എന്നിവ വഴി ലോകകപ്പ് സംപ്രേഷണം ചെയ്യാനുള്ള അടിസ്ഥാന സൗകര്യം പ്രസാർ ഭാരതിക്കുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
Summary: The Delhi High Court has issued a notice to the Centre and Prasar Bharati on a plea seeking free-to-air broadcast of the FIFA World Cup 2026 in India. The petition argues that since no broadcaster has acquired the rights yet, the government is obligated to ensure broadcast via Doordarshan as it is a “sporting event of national importance.” The tournament is scheduled to be held from June 11 to July 19, 2026.

