മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായിക സോയ അക്തറും റീമ കഗ്തിയും സഹസ്ഥാപകരായ ‘ടൈഗർ ബേബി ഡിജിറ്റൽ എൽഎൽപി’ എന്ന പ്രമുഖ സിനിമാ നിർമ്മാണ കമ്പനിയുടെ മുംബൈ ഓഫീസിൽ വൻ മോഷണം (Zoya Akhtar Tiger Baby production theft). നിർമ്മാണത്തിലിരിക്കുന്ന വിവിധ സിനിമകളുടെയും വെബ് സീരീസുകളുടെയും എഡിറ്റിംഗ് പൂർത്തിയായ ദൃശ്യങ്ങൾ ഉൾപ്പെടെ സൂക്ഷിച്ചിരുന്ന 66 ഹാർഡ് ഡിസ്കുകളാണ് മോഷണം പോയത്. ഇവ പിന്നീട് കരിഞ്ചന്തയിൽ വിറ്റതായും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ആഴ്ചയാണ് ഓഫീസിൽ നിന്നും ഹാർഡ് ഡിസ്കുകൾ കാണാതായ വിവരം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഏകദേശം 13 ലക്ഷം രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായിട്ടുള്ളത്.
സംഭവത്തിൽ നിർമ്മാണ കമ്പനിയിലെ തന്നെ ജീവനക്കാരനായ ഷാഹീദ് അസിം ഖാൻ (28), ഇയാളിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ഋതേഷ് സുരേഷ് ഷാ (44) എന്നിവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പനിയിൽ ഹാർഡ് ഡിസ്കുകൾ സൂക്ഷിക്കേണ്ട ചുമതലയുണ്ടായിരുന്ന ആളായിരുന്നു പ്രതിയായ ഷാഹീദ്. കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ പലപ്പോഴായി അതീവ രഹസ്യമായാണ് ഇയാൾ ഹാർഡ് ഡിസ്കുകൾ കടത്തിയത്. തുടർന്ന് ഹാർഡ് ഡിസ്ക് ഒന്നിന് 15,000 മുതൽ 20,000 രൂപ വരെ വാങ്ങി ഋതേഷിന് വിൽക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത (BNS), ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് (IT Act) പ്രകാരമുള്ള വിവിധ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, മോഷണം പോയ ഹാർഡ് ഡിസ്കുകളിലെ ദൃശ്യങ്ങളുടെ കൃത്യമായ ബാക്കപ്പ് (Backup) പകർപ്പുകൾ തങ്ങളുടെ കൈവശമുണ്ടെന്ന് സോയ അക്തർ വ്യക്തമാക്കി. “ഞങ്ങളുടെ ഓഫീസിൽ കവർച്ച നടന്നു എന്നത് സത്യമാണ്. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കള്ളൻ കപ്പലിൽ തന്നെയാണ് ഉണ്ടായിരുന്നത്. വെറും പണമുണ്ടാക്കാൻ വേണ്ടി ആളുകൾ ഏതറ്റം വരെയും പോകുമെന്നത് ഏറെ സങ്കടകരമാണ്,” സോയ അക്തർ പ്രതികരിച്ചു.
Story Summary: A major theft occurred at Zoya Akhtar and Reema Kagti’s production house, Tiger Baby Digital LLP, where 66 hard disks containing edited film and web series footage were stolen and sold on the black market. Mumbai Police arrested an employee and a buyer, while Zoya Akhtar confirmed that all data has secure backups.

