കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സർക്കാർ സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ മദ്രസകളിലും ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി ബിജെപി സർക്കാർ ഉത്തരവിട്ടു. സംസ്ഥാനത്തെ മുഴുവൻ മദ്രസകളിലും രാവിലെ ക്ലാസുകൾ തുടങ്ങുന്നതിന് മുൻപ് നടക്കുന്ന അസംബ്ലികളിൽ വന്ദേമാതരം ആലപിക്കണമെന്ന് സംസ്ഥാന സർക്കാരിന് കീഴിലുള്ള മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച പ്രത്യേക വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.(West Bengal BJP Government Makes Vande Mataram Mandatory In Madrasas)
ന്യൂനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും. സംസ്ഥാനത്തുടനീളമുള്ള എല്ലാ മദ്രസകളിലും ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അസംബ്ലി പ്രാർത്ഥനയിൽ ‘വന്ദേമാതരം’ നിർബന്ധമായും ഉൾപ്പെടുത്തണമെന്നും ഇത് ഉടനടി പ്രാബല്യത്തിൽ വരുമെന്നുമാണ് മദ്രസ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുള്ളത്.
ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പുതിയ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് വിദ്യാഭ്യാസ മേഖലയെ ലക്ഷ്യമിട്ടുള്ള ഈ നിർണായക പരിഷ്കാരങ്ങൾ. നേരത്തെ സംസ്ഥാനത്തെ സ്കൂളുകളിൽ വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും പൂർണ്ണമായി ആലപിക്കുന്നത് സർക്കാർ നിർബന്ധമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മദ്രസകളിലേക്കും സമാനമായ നിയമം വ്യാപിപ്പിച്ചത്.
Story Summary
Following its directive for schools, the newly formed BJP government in West Bengal led by Suvendu Adhikari has made the singing of the national song ‘Vande Mataram’ mandatory in all aided and unaided madrasas during morning assemblies. The order, issued by the Directorate of Madrasa Education, comes in the wake of the Central Government’s new protocol marking the 150th anniversary of the national song.

