ചെന്നൈ: ദശകങ്ങൾ നീണ്ട ദ്രാവിഡ രാഷ്ട്രീയത്തിലെ ദ്വിമുഖാധിപത്യം അവസാനിപ്പിച്ച് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് (Vijay Tamil Nadu CM). മേയ് 7-ന് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാകും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് വിജയ്‍യുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ, സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാനാണ് വിജയ്‌യുടെ നീക്കം.
അതേസമയം , കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 133 സീറ്റുകൾ നേടിയ ഡിഎംകെ ഇത്തവണ 59 സീറ്റുകളിലേക്ക് ഒതുങ്ങി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ടത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. മത്സരിച്ച രണ്ടിടത്തും (പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്) വിജയ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.
1977-ന് ശേഷം ഡിഎംകെയോ എഐഎഡിഎംകെയോ അല്ലാത്ത ഒരു പാർട്ടി തമിഴ്‌നാട്ടിൽ അധികാരത്തിലെത്തുന്നത് ഇതാദ്യമാണ്.
ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട് വിജയ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അദ്ദേഹത്തിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വിസികെ തുടങ്ങിയ പാർട്ടികൾ വിജയ്‍യുടെ സർക്കാരിനെ പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി തമിഴ്‌നാടിന്റെ അമരത്തെത്തുന്ന എംജിആർ, ജയലളിത എന്നിവരുടെ നിരയിലേക്കാണ് ‘ദളപതി’ വിജയ് ഇതോടെ നടന്നുകയറുന്നത്.
Story Summary: TVK chief Vijay is set to be sworn in as the new Chief Minister of Tamil Nadu on May 7 at the Jawaharlal Nehru Indoor Stadium, Chennai. Emerging as the single largest party with 108 seats, TVK ended the long-standing DMK-AIADMK dominance in the state.

