ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് (Vijay TVK Government Formation). ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര അർലേക്കർക്ക് ഇമെയിൽ വഴിയാണ് വിജയ് കത്തയച്ചത്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാനായില്ലെങ്കിലും, ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് വിജയ് ആവശ്യപ്പെട്ടു.
നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിനായി രണ്ടാഴ്ചത്തെ സമയം വിജയ് ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 234 അംഗ നിയമസഭയിൽ ടിവികെ ഒറ്റയ്ക്ക് 108 സീറ്റുകൾ നേടിയത് ദ്രാവിഡ രാഷ്ട്രീയത്തിലെ പുതിയ ചരിത്രമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഡിഎംകെ സഖ്യം 73 സീറ്റിലും എഐഎഡിഎംകെ-ബിജെപി സഖ്യം 53 സീറ്റിലും ഒതുങ്ങി.
മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും (പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്) വൻ ഭൂരിപക്ഷത്തിൽ വിജയിച്ച വിജയ് ചെന്നൈയിലെ പെരമ്പൂർ മണ്ഡലം നിലനിർത്താനാണ് സാധ്യത. പെരമ്പൂരിൽ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് താരത്തിന് ലഭിച്ചത്.
അതേസമയം, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പരാജയം ഡിഎംകെയെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ഉറച്ച തട്ടകമായ കൊളത്തൂരിൽ ടിവികെ സ്ഥാനാർത്ഥി വി.എസ്. ബാബുവിനോടാണ് സ്റ്റാലിൻ പരാജയപ്പെട്ടത്. 8,000-ത്തോളം വോട്ടുകൾക്കാണ് മുഖ്യമന്ത്രിയുടെ തോൽവി. 2021-ൽ 159 സീറ്റുകൾ നേടിയ ഡിഎംകെ സഖ്യം ഇത്തവണ വെറും 73 സീറ്റിലേക്ക് ചുരുങ്ങി.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വിജയിയുടെ പനയൂരിലെ വസതിക്ക് പുറത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴകത്ത് പുതിയൊരു ഭരണമാറ്റത്തിന് വഴിതുറക്കുന്ന രാഷ്ട്രീയ നീക്കങ്ങളാണ് ചെന്നൈയിൽ ഇപ്പോൾ നടക്കുന്നത്.
Story Summary: Thalapathy Vijay has officially staked his claim to form the government in Tamil Nadu after TVK emerged as the single largest party with 108 seats. In a historic shift, CM MK Stalin lost his Kolathur seat to a TVK candidate as the DMK alliance faced a massive defeat.

