ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴക വെട്രി കഴകം ചരിത്രപരമായ മുന്നേറ്റം കാഴ്ചവെക്കുന്ന പശ്ചാത്തലത്തിൽ പാർട്ടി അധ്യക്ഷൻ വിജയുടെ വസതിയിൽ സുരക്ഷ വർദ്ധിപ്പിച്ചു (Vijay TVK Leading 100 Seats). ഔദ്യോഗിക കണക്കുകൾ പ്രകാരം 234 മണ്ഡലങ്ങളിൽ 100-ലധികം സീറ്റുകളിൽ ടിവികെ മുന്നിട്ടുനിൽക്കുന്നതോടെ വിജയുടെ നീലാങ്കരയിലെയും ഇഞ്ചമ്പാക്കത്തെയും വസതികൾക്ക് മുന്നിൽ വൻ ജനപ്രവാഹമാണ് ദൃശ്യമാകുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവന്നതോടെ തമിഴ്‌നാട്ടിലുടനീളം വിജയ് ആരാധകരും ടിവികെ പ്രവർത്തകരും തെരുവിലിറങ്ങി ആഘോഷം തുടങ്ങി. ചെന്നൈ ഈഞ്ചമ്പாக்கത്തുള്ള വിജയിന്റെ വസതിക്ക് മുന്നിൽ നൂറുകണക്കിന് ആളുകളാണ് മധുരപലഹാരങ്ങളും പടക്കങ്ങളുമായി ഒത്തുചേർന്നത്. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി ചെന്നൈ പൊലീസിന് പുറമെ കേന്ദ്ര സേനയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. വിജയിന്റെ വസതിയിലേക്കുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ദ്രാവിഡ കക്ഷികൾ മാറി മാറി ഭരിച്ചിരുന്ന തമിഴ്‌നാട്ടിൽ കന്നിപ്പോരാട്ടത്തിൽ തന്നെ 100 സീറ്റുകളിൽ ലീഡ് നേടാനായത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. തമിഴ് മണ്ണിൽ പുതിയൊരു രാഷ്ട്രീയ യുഗം പിറവിയെടുക്കുന്നു എന്നാണ് ആരാധകർ ഈ വിജയത്തെ വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ടിവികെ പ്രവർത്തകർ വിജയാഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ ലീഡ് നിലകളിൽ ഇനിയും മാറ്റമുണ്ടാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. തമിഴ് രാഷ്ട്രീയത്തിലെ വൻ ശക്തികളായ ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കി വിജയ് നടത്തുന്ന ഈ കുതിപ്പ് തമിഴ് മക്കൾക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നത്.
Summary: Following the historic performance of Thalapathy Vijay’s TVK in the Tamil Nadu Assembly elections, security has been beefed up at his residence in Chennai. With TVK leading in over 100 constituencies, fans and party workers gathered in large numbers at Injambakkam to celebrate. Police and paramilitary forces have been deployed to manage the crowd and regulate traffic as the state witnesses a significant political shift.

