ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി തമിഴക വെട്രി കഴകം (TVK) സ്ഥാനാർത്ഥികളുടെ നിർണ്ണായക യോഗം വിളിച്ച് പാർട്ടി അധ്യക്ഷൻ വിജയ് (Vijay TVK Meeting). ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ, വോട്ടെണ്ണൽ ദിവസത്തെ ജാഗ്രതയെക്കുറിച്ചും പാലിക്കേണ്ട നടപടികളെക്കുറിച്ചും വിജയ് കൃത്യമായ നിർദ്ദേശങ്ങൾ നൽകി.
വോട്ടെണ്ണൽ പൂർത്തിയായ ശേഷം സ്ഥാനാർത്ഥികൾ മറ്റൊരിടത്തേക്കും പോകരുതെന്നും പനയൂരിലെ പാർട്ടി ഓഫീസിൽ നേരിട്ട് എത്തണമെന്നും വിജയ് ആവശ്യപ്പെട്ടു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും ഫലപ്രഖ്യാപനം വരെയുള്ള ഓരോ ഘട്ടത്തിലും ജാഗ്രത വേണമെന്നും അദ്ദേഹം സ്ഥാനാർത്ഥികളെ ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് മാത്രമായിരുന്നു യോഗത്തിലേക്ക് പ്രവേശനം.
പുറത്തുവന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങളെ പാർട്ടി കാര്യമാക്കുന്നില്ലെന്ന് ടിവികെ നേതാവും ഈറോഡ് വെസ്റ്റ് സ്ഥാനാർത്ഥിയുമായ ആനന്ദ് മോഹൻ വ്യക്തമാക്കി. മെയ് 4-ന് വിജയ് 150-ലധികം സീറ്റുകൾ നേടി ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. “പത്തിൽ ഏഴ് പേർ” വിസിൽ ചിഹ്നത്തിന് വോട്ട് ചെയ്തുവെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടലെന്നും അദ്ദേഹം എഎൻഐയോട് പ്രതികരിച്ചു.
വിവിധ എക്‌സിറ്റ് പോളുകൾ ടിവികെയ്ക്ക് വലിയ മുന്നേറ്റം പ്രവചിച്ച സാഹചര്യത്തിൽ, എഐഎഡിഎംകെ വിജയ്‌യുമായി ചർച്ചകൾക്ക് സാധ്യത തേടുന്നതായാണ് റിപ്പോർട്ടുകൾ. ആക്‌സിസ് മൈ ഇന്ത്യ സർവേ പ്രകാരം ടിവികെ 98 മുതൽ 120 വരെ സീറ്റുകൾ നേടിയേക്കാമെന്നും വോട്ട് വിഹിതത്തിൽ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് തുല്യമായ നിലയിൽ (35%) എത്തിയേക്കാമെന്നും പ്രവചിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ ഫലപ്രഖ്യാപനത്തിന് ശേഷം സർക്കാർ രൂപീകരണത്തിൽ വിജയ്‌യുടെ പങ്ക് നിർണ്ണായകമാകും.
Story Summary: TVK chief Vijay held a crucial meeting with party candidates at the Panayur headquarters ahead of the election results. He instructed candidates to remain vigilant during counting and gather at the party office post-results. Despite exit polls predicting a strong show, TVK leaders expressed confidence in securing over 150 seats.

