ഭോപ്പാൽ/ജബൽപൂർ: വിരമിച്ച ജില്ലാ ജഡ്ജിയുടെ മരുമകൾ ട്വിഷ ശർമ്മ ഭോപ്പാലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ മുഖ്യപ്രതിയായ ഭർത്താവ് സമർത്ഥ് സിംഗ് ഒടുവിൽ കോടതിയിൽ കീഴടങ്ങി (Twisha Sharma death case). സംഭവം നടന്ന് 10 ദിവസമായി പോലീസിനെ വെട്ടിച്ച് ഒളിവിലായിരുന്ന സമർത്ഥ്, ജബൽപൂർ ജില്ലാ കോടതിയിലെത്തിയാണ് നാടകീയമായി കീഴടങ്ങിയത്. ഇയാളെ കണ്ടെത്താൻ ഭോപ്പാൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
മധ്യപ്രദേശ് ഹൈക്കോടതിയിലെ അഭിഭാഷകൻ കൂടിയായ സമർത്ഥ് സിംഗ്, മുൻകൂർ ജാമ്യത്തിനായുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് കീഴടങ്ങാൻ തീരുമാനിച്ചതെന്നാണ് സൂചന. കേസ് അന്വേഷണം കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ സമർത്ഥിന്റെ മാതാവും മുൻ ജില്ലാ ജഡ്ജിയുമായ ഗിരിബാല സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗിരിബാല സിംഗിന്റെയും സമർത്ഥിന്റെയും പീഡനം മൂലമാണ് ട്വിഷ ജീവനൊടുക്കിയതെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി.
ജബൽപൂർ കോടതിയിൽ കീഴടങ്ങിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി ഭോപ്പാൽ പോലീസിന്റെ പ്രത്യേക സംഘം ജബൽപൂരിലേക്ക് തിരിച്ചു. കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ഭോപ്പാലിലേക്ക് കൊണ്ടുവരുമെന്നും കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. കേസ് കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ ഉടൻ തന്നെ ഔദ്യോഗികമായി ഏറ്റെടുക്കാനിരിക്കെ ഭർത്താവിന്റെ അറസ്റ്റ് നിർണായക വഴിത്തിരിവാണ്.
Short Story Summary: Samarth Singh, the prime accused and husband of Twisha Sharma who died under suspicious circumstances in Bhopal, surrendered before the Jabalpur district court after remaining absconding for 10 days. Samarth, a High Court advocate and son of retired district judge Giribala Singh, surrendered shortly after his mother was arrested and the Madhya Pradesh government transferred the case to the CBI. A Bhopal police team has been dispatched to Jabalpur to take him into transit remand for further interrogation.

