ലഖ്‌നൗ : അലിഗഞ്ച് മേഖലയിലുണ്ടായ വൻ തീപിടുത്തത്തിൽ 15 പേർ മരിച്ചു. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. 6 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഒരു വാണിജ്യ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആനിമേഷൻ കോച്ചിങ് സെന്ററിൽ തീപിടുത്തമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.(Tragic Fire In Lucknow Coaching Centre Claims 15 Lives In Aliganj)
അലിഗഞ്ചിലെ പുർനിയയിലുള്ള മൂന്നുനില കെട്ടിടത്തിലാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വളർത്തുമൃഗങ്ങളുടെ കടയും, മുകൾ നിലയിൽ ആനിമേഷൻ കോച്ചിങ് സെന്ററുമാണ് പ്രവർത്തിച്ചിരുന്നത്. ഉച്ചയ്ക്ക് മൂന്നുമണിയോടെ ആരംഭിച്ച തീ അതിവേഗം കെട്ടിടത്തിലുടനീളം പടരുകയായിരുന്നു. കനത്ത പുകയും തീയും കാരണം കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവർ പരിഭ്രാന്തരായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചിലർ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടിയിരുന്നു. ഇത്തരത്തിൽ ചാടിയവരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
വിവരമറിഞ്ഞയുടൻ അഗ്നിശമന സേനയും പൊലീസും എൻ.ഡി.ആർ.എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും 16 നും 25 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ്. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് മെഡിക്കൽ അധികൃതർ അറിയിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. അലിഗഢിലേക്കുള്ള തന്റെ സന്ദർശനം പാതിവഴിയിൽ ഉപേക്ഷിച്ച് അദ്ദേഹം ലഖ്‌നൗവിൽ മടങ്ങിയെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Story Summary
At least 15 people, mostly students, were killed in a major fire at a coaching centre and commercial complex in Lucknow’s Aliganj area on Monday. The blaze caused widespread panic, leading to emergency rescue operations, with the state government ordering a high-level investigation into the tragedy.

