തീവ്രവാദ ബന്ധം ; അറസ്റ്റിലായ തമിഴ്നാട് ആംബൂര്‍ സ്വദേശി പദ്ധതിയിട്ടത് വൻ സ്‌ഫോടനങ്ങൾക്ക്
Aug 2, 2022, 09:48 IST
ചെന്നൈ: തീവ്രവാദ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ തമിഴ്നാട് ആംബൂര്‍ സ്വദേശി വന്‍ സ്ഫോടനങ്ങള്‍ക്കു പദ്ധതിയിട്ടിരുന്നതായി എന്‍.എ.എ. തമിഴ്നാട് ക്യൂ ബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് എന്‍.ഐ.എ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോഴാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ കിട്ടിയത്. സ്ഫോടനങ്ങള്‍ക്കായി പ്ലാനും തയാറാക്കിയതായി എന്‍. ഐ. എ. കണ്ടെത്തി. ശനിയാഴ്ചയാണു തിരുപ്പത്തൂര്‍ ആംബൂര്‍ സ്വദേശിയായ എന്‍ജിനിയറിങ് വിദ്യാര്‍ഥി അന്‍വര്‍ അലിയെ തമിഴ്നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ആര്‍ക്കോട്ടിലെ സ്വകാര്യ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണിയാള്‍. ആംബൂർ, ആർക്കോട്ട് എന്നിവിടങ്ങളിൽ നിന്നു വിദേശത്തെ നിരോധിത സംഘടനകളുമായി ചിലര്‍ നിരന്തരം ഫോണിൽ ബന്ധപ്പെടുന്നതായി കേന്ദ്ര ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കാൻ തമിഴ്നാട് പൊലീസിനു നിർദേശം നൽകിയത്. ഇയാളുെട രണ്ടുഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. ഐ. എസ് അടക്കമുള്ള ഭീകര സംഘടനകളുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചിരുന്നതായി എൻഐഎ പറയുന്നു. ഹിറ്റ് ലിസ്റ്റിലുള്ളവരെ കൊല്ലുന്നതിനായി ആംബൂരില്‍ ബോംബ് സ്ഫോടന പരമ്പരയ്ക്കും പദ്ധതിയിട്ടിരുന്നതായാണ് എന്‍. ഐ. എ ആരോപിക്കുന്നത്. യു.എ. പി. എ. നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത അന്‍വര്‍ അലിയെ പിന്നീട് റിമാന്‍ഡ് ചെയ്തു വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.