ന്യൂഡൽഹി: വരാനിരിക്കുന്ന ദേശീയ ജനസംഖ്യാ കണക്കെടുപ്പിൽ നിന്ന് ജാതി തിരിച്ചുള്ള വിവരശേഖരണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തള്ളി. പിന്നാക്ക വിഭാഗങ്ങൾക്കായി കൃത്യമായ ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്യണമെങ്കിൽ രാജ്യത്ത് എത്ര പേർ ഈ വിഭാഗങ്ങളിൽ ഉണ്ടെന്ന് സർക്കാരിന് അറിയേണ്ടതുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.(Supreme Court dismisses caste census PIL In Census 2027)
ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പഞ്ച്വോലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സെൻസസ് ജാതി അടിസ്ഥാനത്തിൽ വേണോ വേണ്ടയോ എന്നത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്നും അതിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ഹർജിയുമായി കോടതിയെ സമീപിച്ചയാൾ ജാതി തിരിച്ചുള്ള വിവരശേഖരണം രാഷ്ട്രീയ നേതാക്കളും കോർപ്പറേറ്റ് ഏജൻസികളും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഇത് രാജ്യത്ത് വലിയ സാമൂഹിക, രാഷ്ട്രീയ സങ്കീർണ്ണതകൾക്ക് കാരണമാകുമെന്നും കോടതിയിൽ വാദിച്ചു. ഇത്രയധികം ജാതി വിവരങ്ങൾ ശേഖരിക്കുന്നതിന് കൃത്യമായ ന്യായീകരണമില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
എന്നാൽ, വരാനിരിക്കുന്ന ‘സെൻസസ് 2027’-ൽ ജാതി വിവരങ്ങൾ ഉൾപ്പെടുത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയുടെ പരിധിയിലുള്ള കാര്യമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇത് പൂർണ്ണമായും സർക്കാരിന്റെ നയപരമായ തീരുമാനമാണ്. ഇതിൽ ഇടപെടേണ്ട ഒരു സാഹചര്യവുമില്ല. പിന്നാക്ക വിഭാഗങ്ങളുടെയും മറ്റ് സാമൂഹിക ഗ്രൂപ്പുകളുടെയും വ്യാപ്തിയും ഘടനയും നിർണ്ണയിക്കാൻ സർക്കാരിന് ഇത്തരം വിവരങ്ങൾ നിയമപരമായി തന്നെ ആവശ്യമായി വന്നേക്കാം, കോടതി ചൂണ്ടിക്കാട്ടി.
Story Summary
The Supreme Court of India on Wednesday dismissed a PIL seeking to exclude caste enumeration from the upcoming Census 2027. A Bench led by Chief Justice Surya Kant stated that determining whether a census should be caste-based is a government policy decision beyond the court’s domain. The court emphasized that the government legitimately requires this data to evaluate the composition of backward classes and implement welfare measures effectively.

