ന്യൂഡൽഹി: മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സമരം ശക്തമാകുന്നു. കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ജൂൺ 20 മുതൽ ‘കോക്രോച്ച് ജനതാ പാർട്ടി’ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണിത്.(Sonam Wangchuk Hunger Strike At Jantar Mantar Against Education Minister)
നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ സോനം വാങ്ചുക്കിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 66 ആയി കുറഞ്ഞു. എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ നേരിട്ട് ഉത്തരവാദിയായിരിക്കുമെന്ന് സിജെപി മുന്നറിയിപ്പ് നൽകി.
പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് ബലപ്രയോഗം നടത്തിയതായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു. സമരവേദിയിൽ പോർട്ടബിൾ ടോയ്ലറ്റ് സ്ഥാപിക്കാൻ പൊലീസ് അനുമതി നൽകിയില്ലെന്നും, ജന്തർ മന്തറിലെ പൊതുശൗചാലയങ്ങളിൽ വെള്ളമില്ലാത്തത് സമരക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സോനം വാങ്ചുക്കിന് പിന്തുണയുമായി വിദ്യാർത്ഥികളും കർഷക നേതാക്കളും സിവിൽ സൊസൈറ്റി അംഗങ്ങളുമടക്കം ജന്തർ മന്തറിൽ തടിച്ചുകൂടി. മൗന പ്രാർത്ഥനയോടെയാണ് ഇന്നത്തെ പ്രതിഷേധ പരിപാടികൾക്ക് തുടക്കമിട്ടത്.
Story Summary
Climate activist Sonam Wangchuk is on his third day of an indefinite hunger strike at Delhi’s Jantar Mantar, demanding the resignation of Education Minister Dharmendra Pradhan over alleged exam irregularities. The protest, organized by the Cockroach Janata Party (CJP), faces challenges including alleged police force against students and a lack of basic facilities, while gaining growing support from students, farmers, and civil society.

