മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (UBT) രണ്ടാം തവണയും പിളർപ്പിലേക്ക്. പാർട്ടിയിലെ ഒമ്പത് ലോക്സഭാ എംപിമാരിൽ ആറുപേർ പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിന്നതോടെയാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത് (Shiv Sena UBT split). സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, ഭൗസാഹേബ് വാക്ചൗരെ, നാഗേഷ് പാട്ടീൽ അഷ്ടികർ, ഓംരാജെ നിംബാൾക്കർ എന്നിവരാണ് വിമത നീക്കത്തിന് നേതൃത്വം നൽകുന്നത്. ഈ ആറ് എംപിമാർ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായാണ് സൂചനകൾ. ഷിൻഡെ ക്യാമ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ ടൈഗർ’ എന്ന രാഷ്ട്രീയ നീക്കമാണ് ഈ പിളർപ്പിന് പിന്നിലെന്ന് കരുതപ്പെടുന്നു.
പാർട്ടി വിപ്പ് ലംഘിച്ചതിന് ഈ ആറ് എംപിമാർക്കും ശിവസേന (UBT) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. വിമത നീക്കത്തെ “അപലപനീയവും നാണംകെട്ടതുമായ രാഷ്ട്രീയ അട്ടിമറി” എന്ന് ആദിത്യ താക്കറെ വിശേഷിപ്പിച്ചു. എന്നാൽ, താക്കറെ കുടുംബം പാർട്ടി തകർക്കാൻ കൂട്ടുനിന്നു എന്നും ബാലാസാഹേബ് താക്കറെയുടെ ആശയങ്ങളെ തള്ളി കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കുന്നു എന്നും ആരോപിച്ചാണ് വിമതർ രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ, പാർട്ടിയിൽ കൂടുതൽ പിളർപ്പുകൾ ഒഴിവാക്കാൻ ഉദ്ധവ് താക്കറെ നേരിട്ട് കളത്തിലിറങ്ങിയിട്ടുണ്ട്. എംപിമാരുടെ മണ്ഡലങ്ങളിൽ പര്യടനം നടത്തി പ്രവർത്തകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം. 2022-ലെ പിളർപ്പിന് ശേഷം പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്.
Summary: The Uddhav Thackeray-led Shiv Sena (UBT) is facing a significant crisis with six out of its nine Lok Sabha MPs rebelling against the leadership, marking the party’s second split in four years. The rebel MPs, allegedly part of an Eknath Shinde-led move dubbed “Operation Tiger,” have defied party whips and are expected to formally align with the ruling Shiv Sena faction. While the party has initiated disciplinary action, Uddhav Thackeray has launched a public outreach campaign across the rebels’ constituencies to consolidate support and prevent further erosion of the party structure.

