ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അട്ടിമറികൾ തുടരുന്നതിനിടെ, സാധാരണക്കാരെ ചേർത്തുപിടിച്ചുള്ള വിജയിയുടെ രാഷ്ട്രീയ പരീക്ഷണം വിരുഗമ്പാക്കത്ത് വിജയം കണ്ടു (Sabarinathan TVK Winner). വിജയിയുടെ പേഴ്സണൽ ഡ്രൈവറും മുപ്പത് വർഷത്തോളമായി താരത്തിന്റെ നിഴലായി കൂടെയുള്ള വ്യക്തിയുമായ രാജേന്ദ്രന്റെ മകൻ ആർ. ശബരിനാഥനാണ് വിരുഗമ്പാക്കം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഡിഎംകെയുടെ സിറ്റിംഗ് എംഎൽഎ എ.എം.വി. പ്രഭാകര രാജയെയാണ് ശബരിനാഥൻ പരാജയപ്പെടുത്തിയത്. 27,086 വോട്ടുകളുടെ മികച്ച ഭൂരിപക്ഷമാണ് കന്നിമത്സരത്തിൽ തന്നെ ശബരിനാഥൻ നേടിയത്. വിരുഗമ്പാക്കത്തെ ടിവികെയുടെ മണ്ഡലം സെക്രട്ടറി കൂടിയായ ശബരിനാഥന് സ്ഥാനാർത്ഥിത്വം നൽകിയപ്പോൾത്തന്നെ അത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
വിജയിയുടെ വീട്ടിലെ ജീവനക്കാരന്റെ മകൻ എന്നതിലുപരി, പാർട്ടിയുടെ അടിത്തട്ടിൽ പ്രവർത്തിച്ചിരുന്ന ഒരു പ്രവർത്തകനെന്ന നിലയിലാണ് ശബരിനാഥന് വിജയ് സീറ്റ് നൽകിയത്. “ഡിഎംകെയുടെ ആധിപത്യത്തിന് അന്ത്യമായിരിക്കുന്നു” എന്നായിരുന്നു വിജയിച്ച ശേഷം ശബരിനാഥന്റെ ആദ്യ പ്രതികരണം. തന്റെ വിജയത്തിന് പിന്നിൽ വിജയ് സാറിന്റെ വലിയ പിന്തുണയും ജനങ്ങളുടെ വിശ്വാസവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു.
തമിഴ്‌നാട്ടിൽ ദ്രാവിഡ പാർട്ടികൾക്ക് പകരം സാധാരണക്കാർക്കും അവസരം ലഭിക്കുന്ന പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന് ടിവികെ തുടക്കമിട്ടതിന്റെ തെളിവായി ഈ വിജയത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ തോൽവിയും വിജയിയുടെ ഡ്രൈവറുടെ മകന്റെ വിജയവുമെല്ലാം തമിഴ് രാഷ്ട്രീയത്തിലെ ചരിത്രപരമായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.
Story Summary: In an inspiring political turn, R. Sabarinathan, the son of TVK chief Vijay’s long-time personal driver Rajendran, has won the Virugambakkam seat by defeating DMK’s sitting MLA with a margin of over 27,000 votes. This victory highlights TVK’s strategy of giving opportunities to ordinary citizens.

