ന്യൂഡൽഹി: പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾ എത്താതിരിക്കാൻ പ്രതിപക്ഷം ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത (Rekha Gupta on Women’s Reservation). വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.
രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന കോടിക്കണക്കിന് സ്ത്രീകൾ സഭകളിൽ എത്തുന്നത് പ്രതിപക്ഷം ഭയപ്പെടുന്നു. എന്നാൽ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ പോരാടി നേടുമെന്നും അവർ വ്യക്തമാക്കി. ഭരണഘടന ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ലോക്സഭയിൽ ബിൽ പരാജയപ്പെടുകയായിരുന്നു. 298 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു. ഡിലിമിറ്റേഷനുമായി (മണ്ഡല പുനർനിർണ്ണയം) ബന്ധിപ്പിച്ചാണ് സർക്കാർ ബിൽ അവതരിപ്പിച്ചത്. തങ്ങൾ വനിതാ സംവരണത്തിന് അനുകൂലമാണെന്നും എന്നാൽ ഇതിനെ ഡിലിമിറ്റേഷനുമായി ബന്ധിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ഘടന അട്ടിമറിക്കാനാണെന്നുമാണ് രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വാദം.
ബിൽ തടഞ്ഞ പ്രതിപക്ഷത്തിന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ ബിജെപിയും എൻഡിഎ സഖ്യകക്ഷികളും തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടക്കും. സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ചരിത്രപരമായ നീക്കത്തെ പ്രതിപക്ഷം തടസ്സപ്പെടുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കുറ്റപ്പെടുത്തി.
Summary: Delhi Chief Minister Rekha Gupta accused the opposition of deliberately blocking women’s entry into Parliament and state assemblies after the Women’s Reservation Bill failed to pass in the Lok Sabha. Despite a majority of 298 votes in favor and 230 against, the bill lacked the mandatory two-thirds constitutional majority. While the BJP-led government blames the opposition for stalling gender equality, opposition leaders like Rahul Gandhi argued against linking the reservation to delimitation. In response, the NDA has announced nationwide protests at district headquarters to “expose” the opposition’s stance.

