ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ജൂലൈ 20 തിങ്കളാഴ്ച ഡൽഹിയിൽ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പങ്കെടുത്തവർക്ക് നേരെ സുരക്ഷാസേന പെല്ലറ്റ് തോക്കുകളും ഷോക്ക് ബാറ്റണുകളും പ്രയോഗിച്ചതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. രാജ്യതലസ്ഥാനത്ത് സിവിലിയന്മാർക്ക് നേരെ സുരക്ഷാസേന പെല്ലറ്റുകളും മിന്നൽ ആഘാതമേൽപ്പിക്കുന്ന ഷോക്ക് ബാറ്റണുകളും ഉപയോഗിക്കുന്നത് ഇതാദ്യമായാണ്.(Police Allegedly Use Pellet Guns And Shock Batons On CJP Protesters In Delhi)
പ്രതിഷേധത്തിനിടെ പാലിക ബസാറിന് സമീപത്തുവെച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ് ജവാനിൽ നിന്നാണ് തനിക്ക് പെല്ലറ്റേറ്റതെന്ന് ഗുരുതരമായി പരിക്കേറ്റ ഷെയ്ഖ് ഇർഷാദ് മൻസൂരി (25) വ്യക്തമാക്കുന്നു. മധ്യപ്രദേശ് ജബൽപൂർ സ്വദേശിയായ മൻസൂരിയുടെ മുഖത്തും ശരീരത്തിലുമായി മുപ്പതിലധികം പെല്ലറ്റുകളാണ് തറച്ചുകയറിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ കണ്ണിന് താഴെയുള്ള പെല്ലറ്റുകൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. എന്നാൽ കഴുത്തിലെ രക്തധമനിക്ക് സമീപമുള്ള പെല്ലറ്റ് എടുക്കാനായിട്ടില്ല.
സംഘർഷത്തിൽ പരിക്കേറ്റ പ്രക്ഷോഭകരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം 83 ആയി ഉയർന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ മറ്റൊരു യുവാവിനെ എയിംസിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ 21-കാരിയായ പ്രക്ഷോഭക റാം മനോഹർ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രക്ഷോഭകർക്ക് നേരെ പെല്ലറ്റ് ഉപയോഗിച്ചുവെന്ന വാദം ന്യൂഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ തള്ളി. പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്ന് പോലീസ് വ്യക്തമാക്കി.
Story Summary
At least one protester sustained deep pellet gun injuries during the CJP Parliament march in New Delhi, marking a rare instance of security forces using pellet guns and shock batons on civilians in the capital. While the New Delhi Police denied using pellet weapons, Union Health Minister J.P. Nadda visited the injured protester undergoing surgery at Lady Hardinge Medical College.


