ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച കേസിൽ കുറ്റക്കാർക്കെതിരെ സാധ്യമായ ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം പുറത്തുവിട്ടത്. ചോദ്യപേപ്പർ ചോർച്ചകൾ തടയുന്നത് രാജ്യത്തിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, കൂടുതൽ സുരക്ഷിതമായ പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും പ്രതിപക്ഷവും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.(PM Modi Demands Strict Action On NEET Leak As Student Protests Escalate In Delhi)
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ തലസ്ഥാനത്ത് വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ, എൻ.ഡി.എ എം.പിമാർക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. “കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് പ്രകോപിപ്പിക്കാനല്ല, മറിച്ച് അവരെ ശരിയായ വഴി കാണിച്ചു നൽകാനാണ് നാം ശ്രമിക്കേണ്ടത്” എന്ന് പ്രധാനമന്ത്രി ചൊവ്വാഴ്ച ചേർന്ന എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിൽ എം.പിമാരോട് ആവശ്യപ്പെട്ടു. തെറ്റായ വഴിയിലേക്ക് നീങ്ങാൻ എളുപ്പമാണെന്നും എന്നാൽ അവരെ തിരിച്ചുകൊണ്ടുവരിക എന്നതിനാണ് കൂടുതൽ പ്രയത്നം വേണ്ടതെന്നും അത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുറത്തുവന്നയുടൻ തന്നെ സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്തതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷിതമായ പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് നിൽക്കണമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു യോഗത്തിന് ശേഷം വ്യക്തമാക്കി. അതിനിടെ, പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ കൂടിക്കാഴ്ച നടത്തി. മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി, നിരാഹാര സമരം അനുഷ്ഠിച്ച പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ മോചിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിച്ചത്. എന്നാൽ ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പുകളൊന്നും നദ്ദ നൽകിയിട്ടില്ല
അതിനിടെ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും സി.ബി.എസ്.ഇ പരീക്ഷാ ഫലങ്ങളിലെ ക്രമക്കേടുകളിലും പ്രതിഷേധിച്ച് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ‘കോക്ക്റോച്ച് ജനതാ പാർട്ടി’ (CJP) മുൻകൈയെടുത്ത് നടത്തുന്ന പ്രതിഷേധം വൻ യുവജന പ്രക്ഷോഭമായി മാറിക്കഴിഞ്ഞു.
മൺസൂൺ സമ്മേളനത്തിന്റെ ആദ്യദിനം നീറ്റ് പേപ്പർ ചോർച്ചയും അയോധ്യയിലെ റാം ക്ഷേത്രത്തിലെ വഴിപാട് പണം കാണാതായെന്ന വിഷയവും ഉന്നയിച്ച് പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം അനുഷ്ഠിച്ച പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ പൊലീസ് ബലമായി ആശുപത്രിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് അദ്ദേഹം ആശുപത്രിയിലും ഉപവാസം തുടരുകയാണ്. വരും ദിവസങ്ങളിൽ വിഷയം കൂടുതൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെയും വിവിധ വിദ്യാർഥി സംഘടനകളുടെയും തീരുമാനം.
Story Summary
Prime Minister Narendra Modi demanded strict action against those involved in the NEET paper leak case and called for a foolproof examination system. Meanwhile, student protests led by the Cockroach Janta Party (CJP) intensified outside Parliament in New Delhi, resulting in police lathicharge and teargas, even as Opposition parties disrupted Parliament proceedings demanding the resignation of Education Minister Dharmendra Pradhan.


