ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ നീരവ് മോദി, ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിച്ചു. ബ്രിട്ടനിലെ നിയമപോരാട്ടങ്ങളിൽ തിരിച്ചടി നേരിട്ടതോടെയാണ് നാടുകടത്തൽ തടയാൻ ഫ്രാൻസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര കോടതിയെ നീരവ് മോദി അഭയം പ്രാപിച്ചിരിക്കുന്നത്.(Nirav Modi moves European Court of Human Rights to stop extradition to India)
ബ്രിട്ടനിലെ കോടതികളിൽ നാടുകടത്തലിനെതിരെ നൽകിയ അപ്പീലുകളെല്ലാം തള്ളപ്പെട്ട സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. കഴിഞ്ഞ ദിവസം ലണ്ടനിലെ ഹൈക്കോർട്ട് ഓഫ് ജസ്റ്റിസ് കിങ്‌സ് ബെഞ്ചിൽ നൽകിയ ഹർജിയും കോടതി തള്ളിയിരുന്നു. കേസിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് ലണ്ടൻ കോടതി അപേക്ഷ നിരസിച്ചത്.
നീരവ് മോദിയെ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ സിബിഐ ഉദ്യോഗസ്ഥരും നിയമവിദഗ്ധരും ഉൾപ്പെട്ട ഉന്നതതല സംഘം നിലവിൽ ലണ്ടനിലുണ്ട്. ബ്രിട്ടീഷ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിയമപരമായ തടസ്സങ്ങൾ നീങ്ങിയതോടെ നീരവിനെ ഉടൻ ഇന്ത്യയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണസംഘം.

