നീമുച്ച് (മധ്യപ്രദേശ്): ട്രക്ക് ഡ്രൈവർമാരിൽ നിന്ന് അനധികൃതമായി പണം പിരിക്കുന്നതായി കാണിക്കുന്ന സ്റ്റിങ് ഓപ്പറേഷൻ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് മധ്യപ്രദേശ് ട്രാൻസ്പോർട്ട് വകുപ്പിന്റെ കടുത്ത നടപടി (Neemuch sting operation). നീമുച്ച് ജില്ലയിലെ നയാഗാവ് ട്രാൻസ്പോർട്ട് ചെക്ക് പോസ്റ്റ് ഇൻ-ചാർജിനെ സസ്പെൻഡ് ചെയ്യുകയും മറ്റ് മൂന്ന് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റുകയും ചെയ്തു.
ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ ജയ്ദീപ് പുങ്ലിയെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത് ഗ്വാളിയോറിലെ ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസിലേക്ക് മാറ്റിയിരിക്കുന്നത്. ഇതിനുപുറമെ ട്രാൻസ്പോർട്ട് ഇൻസ്പെക്ടർമാരായ അനിമേഷ് ജെയിൻ, അശുതോഷ് ചൗധരി, സന്ദീപ് ഝാർകരിയ എന്നിവരെയും ഗ്വാളിയോറിലേക്ക് അറ്റാച്ച് ചെയ്തു. ഒപ്പമുണ്ടായിരുന്ന ഹോം ഗാർഡ് ഉദ്യോഗസ്ഥൻ ശാന്തിലാലിനെ മാതൃ വകുപ്പിലേക്ക് തിരികെ അയച്ചു.
ഓൺലൈൻ എൻട്രിയുടെ പേരിലാണ് ഉദ്യോഗസ്ഥർ പണം തട്ടുന്നതെന്ന് ആരോപിച്ചാണ് ഒരു ട്രക്ക് ഡ്രൈവർ സ്റ്റിങ് ഓപ്പറേഷനിലൂടെ ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉയർന്ന ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം നടത്തുകയും നടപടിയെടുക്കുകയുമായിരുന്നു.
നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സീറോ-ടോളറൻസ് നയമാണ് വകുപ്പ് സ്വീകരിക്കുന്നതെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ഉമേഷ് ജോഗ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം തുടരുകയാണ്.
Story Summary:
Following a viral sting video showing illegal extortion from truck drivers under the guise of online entry fees, the Madhya Pradesh Transport Department suspended Neemuch-1 checkpost in-charge Jaideep Punglia and attached three other transport inspectors to the Gwalior headquarters. A truck driver had recorded the corrupt collection of funds at the Nayagaon transport checkpost, prompting Transport Commissioner Umesh Joga to enforce a zero-tolerance policy and initiate a departmental inquiry into the officials involved.


