ചെന്നൈ: ജയിലിൽ കഴിയുന്ന തടവുകാർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി (Prisoner voting rights). വോട്ടവകാശം നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഗുണ്ടാ നേതാവ് ഹരി നാടാർ നൽകിയ ഹർജി കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
നിലവിൽ ചെന്നൈ പുഴൽ ജയിലിൽ കഴിയുന്ന ഹരി നാടാർ, വോട്ട് ചെയ്യുന്നത് തന്റെ ഭരണഘടനാപരമായ അവകാശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. എന്നാൽ, ജനപ്രാതിനിധ്യ നിയമത്തിലെ (Representation of the People Act) സെക്ഷൻ 62(5) പ്രകാരം കരുതൽ തടങ്കലിൽ (Preventive Detention) കഴിയുന്നവർക്ക് മാത്രമേ വോട്ട് ചെയ്യാൻ അനുമതിയുള്ളൂ എന്ന് കോടതി വ്യക്തമാക്കി. ഹരി നാടാർ നിരവധി ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്ന വ്യക്തിയായതിനാൽ ഈ ആനുകൂല്യത്തിന് അർഹനല്ലെന്ന് കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനും ഹരി നാടാരുടെ ആവശ്യത്തെ ശക്തമായി എതിർത്തു. ഹരി നാടാരുടെ പേരിൽ 24-ഓളം ക്രിമിനൽ കേസുകളുണ്ടെന്നും ഇയാൾ വെറുമൊരു കരുതൽ തടങ്കൽ തടവുകാരനല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ജനുവരിയിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഹരി നാടാർക്കെതിരെ പിന്നീട് ഗുണ്ടാ ആക്ട് പ്രകാരവും നടപടിയെടുത്തിരുന്നു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഹരി നാടാർ സമർപ്പിച്ച പത്രികയും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു.
Summary: The Madras High Court dismissed a plea by jailed gangster Hari Nadar seeking permission to vote in the 2026 assembly elections. The court upheld the legal provision that prisoners, other than those under preventive detention, are barred from voting under the Representation of the People Act.

