ചെന്നൈ: ദാമ്പത്യ ജീവിതത്തിലെ അവിഹിതബന്ധങ്ങൾ തെളിയിക്കുന്നതിനായി നേരിട്ടുള്ള തെളിവുകൾക്ക് പകരം ശക്തമായ സാഹചര്യത്തെളിവുകൾ മതിയെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹേതര ലൈംഗികബന്ധങ്ങൾ എപ്പോഴും അതീവ രഹസ്യമായായിരിക്കും നടക്കുക എന്നതിനാൽ, അത്തരം പ്രവൃത്തികൾക്ക് നേരിട്ടുള്ള തെളിവുകൾ ഹാജരാക്കുക എന്നത് പ്രായോഗികമായി തികച്ചും ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്ന് ജസ്റ്റിസ് സി. വി. കാർത്തികേയൻ, ജസ്റ്റിസ് കെ. രാജശേഖർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.(Madras High Court Ruling Circumstantial Evidence Sufficient To Prove Adultery In Divorce Case)
ഭാര്യക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് നൽകിയ വിവാഹമോചന ഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. മുൻപ്, ഭാര്യയുടെ അവിഹിതബന്ധത്തിന് കൃത്യമായ ലൈംഗിക തെളിവുകളില്ലെന്ന് കാണിച്ച് കുടുംബക്കോടതി ഭർത്താവിന്റെ ഹർജി തള്ളിയിരുന്നു. ഇതിനെതിരെ ഭർത്താവ് ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് ഇപ്പോൾ അനുകൂല വിധിയുണ്ടായത്.
സി.ആർ.പി.എഫ് ജീവനക്കാരനായ ഭർത്താവ് ജോലിയുടെ ഭാഗമായി ദീർഘനാൾ വീട്ടിൽ നിന്ന് മാറിനിൽക്കുന്ന സമയത്ത് ഭാര്യ മറ്റൊരാളുമായി അവിഹിതമായി അടുപ്പത്തിലായെന്നാണ് കേസ്. ഭാര്യയും ആൺസുഹൃത്തും പലയിടങ്ങളിലും വെച്ച് ഒന്നിച്ച് സമയം ചിലവഴിക്കുന്നത് കണ്ട പ്രദേശവാസികളുടെ സാക്ഷിമൊഴികൾ ഭർത്താവ് കോടതിയിൽ ഹാജരാക്കിയിരുന്നു.
ദാമ്പത്യ വിശ്വസ്തത ലംഘിച്ചതിന് വിവാഹമോചനം നേടാൻ ദമ്പതിമാരിലൊരാൾ പരപുരുഷ/പരസ്ത്രീ ബന്ധത്തിൽ ഏർപ്പെട്ടു എന്ന് ക്യാമറ ദൃശ്യങ്ങളോ നേരിട്ടുള്ള തെളിവുകളോ വഴി തെളിയിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് നീതിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അവിഹിതബന്ധം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന സാഹചര്യങ്ങളുടെ തുടർച്ച തന്നെ വിവാഹമോചനം അനുവദിക്കാൻ മതിയായ കാരണമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Story Summary
The Madras High Court has ruled that direct evidence is not mandatory to prove adultery in a marriage, and strong circumstantial evidence is sufficient for granting a divorce. A bench of Justices C V Karthikeyan and K Rajasekhar noted that adulterous acts are committed in secrecy, making direct proof highly difficult to obtain.

