ന്യൂഡൽഹി: മദ്യനയക്കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ (Justice Swarana Kanta Sharma). രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് അടിപ്പെടില്ലെന്നും വേർതിരിവില്ലാതെ നീതി നടപ്പിലാക്കുക എന്നതാണ് ജുഡീഷ്യറിയുടെ ദൗത്യമെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ കെജ്‌രിവാളിന്റെ ഹർജി തള്ളിയത്. സിബിഐ സമർപ്പിച്ച കേസിൽ ജസ്റ്റിസ് വാദം കേൾക്കുന്നത് നീതിയുക്തമാകില്ലെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രധാന ആരോപണം.
ജഡ്ജിയുടെ ബന്ധുക്കൾ സർക്കാരിന്റെ ഭാഗമായതുകൊണ്ട് മാത്രം നീതി നടപ്പിലാകില്ല എന്ന് പറയാനാകില്ലെന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശർമ്മ അഭിപ്രായപ്പെട്ടു. തന്റെ കുട്ടികൾക്ക് മദ്യനയക്കേസുമായി യാതൊരു ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കി. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള കെജ്‌രിവാളിന്റെ ഹർജിയെ കണിശമായ ഭാഷയിലാണ് കോടതി വിമർശിച്ചത്.
ബിജെപി, ആർഎസ്എസ് സംഘടനകളുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ നാല് തവണ പങ്കെടുത്തത് പക്ഷപാതപരമായ നടപടികളുണ്ടാക്കുമെന്ന ആശങ്കയ്ക്ക് കാരണമാകുന്നുവെന്ന് കെജ്‌രിവാൾ ആരോപിച്ചിരുന്നു.
വിചാരണ കോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടും തന്നെ അഴിമതിക്കാരനെന്നും കുറ്റവാളിയെന്നും വിശേഷിപ്പിക്കുന്ന രീതിയിലാണ് ഹൈക്കോടതിയുടെ മുൻ നിരീക്ഷണങ്ങൾ ഉണ്ടായതെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു. വിചാരണ കോടതി കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ സിബിഐ നൽകിയ അപ്പീൽ ഹൈക്കോടതിയിൽ തുടരും. ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ തന്നെയാകും കേസിൽ തുടർവാദങ്ങൾ കേൾക്കുക.
Story Summary : Delhi High Court Justice Swarana Kanta Sharma refused to recuse herself from hearing the CBI’s plea in the liquor policy case involving Arvind Kejriwal. Dismissing Kejriwal’s allegations of bias due to her alleged links with political events, the Justice maintained that the judiciary remains independent and unswayed by political pressure.

