ജബൽപുർ: മധ്യപ്രദേശിലെ ജബൽപുർ ബർഗി ഡാമിലുണ്ടായ ദാരുണമായ ക്രൂയിസ് ബോട്ടപകടത്തിൽ കടുത്ത നടപടിയുമായി അധികൃതർ. പൈലറ്റ് മഹേഷ് പട്ടേൽ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സർവീസിൽ നിന്ന് ഉടനടി പിരിച്ചുവിട്ടു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് 9 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.(Jabalpur Boat Tragedy, Pilot, Staff Sacked After 9 Killed in Bargi Dam Accident)
അപകടസമയത്ത് ബോട്ട് നിയന്ത്രിച്ചിരുന്ന മഹേഷ് പട്ടേൽ വാർത്താ ഏജൻസിയോട് മനസ്സ് തുറന്നു. സാധാരണ കാലാവസ്ഥയിലാണ് യാത്ര തുടങ്ങിയതെങ്കിലും ജലാശയത്തിന് നടുവിൽ വെച്ച് പെട്ടെന്ന് ശക്തമായ കാറ്റടിക്കുകയും ബോട്ട് മറിയുകയുമായിരുന്നു. കാലാവസ്ഥ മോശമായപ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കാൻ താൻ നിർദ്ദേശിച്ചെങ്കിലും താഴത്തെ നിലയിൽ നൃത്തം ചെയ്യുകയായിരുന്ന യാത്രക്കാർ അത് വിസമ്മതിച്ചുവെന്ന് മഹേഷ് അവകാശപ്പെട്ടു.
അപകടത്തിനിടയിലും നാല് കുട്ടികളെ തനിക്ക് രക്ഷപ്പെടുത്താൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സാധാരണഗതിയിൽ ക്രൂയിസ് ബോട്ടുകളെ അനുഗമിക്കേണ്ട റെസ്ക്യൂ ബോട്ടുകൾ സംഭവസമയം അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏപ്രിൽ 30-ന് നടന്ന അപകടത്തിൽ ഇതുവരെ 9 മൃതദേഹങ്ങൾ കണ്ടെടുത്തു. 28 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായ നാല് പേർക്കായി തിരച്ചിൽ പുനരാരംഭിച്ചു. മധ്യപ്രദേശ് ടൂറിസം വകുപ്പിന്റെ കീഴിലുള്ള ബോട്ടിൽ ഏകദേശം 40 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

