ഹൈദരാബാദ്: ഹൈദരാബാദിലെ ഗച്ചിബൗളി ഹിൽ റിഡ്ജ് വില്ലയിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ മൂന്ന് നേപ്പാൾ സ്വദേശികളെ ഉത്തർപ്രദേശിൽ വെച്ച് പോലീസ് പിടികൂടി (Hyderabad Villa Multi-Crore Theft). കമൽ ഷാഹി, ഭാര്യ വിമൽ ഷാഹി, കൽപന എന്നിവരാണ് പിടിയിലായത്. സൈബറാബാദ് പോലീസ് നടത്തിയ ആസൂത്രിതമായ അന്തർസംസ്ഥാന തിരച്ചിലിനൊടുവിലാണ് ഇവരെ രാംപൂർ ജില്ലയിലെ ഉധംപൂരിൽ നിന്ന് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളെല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ ട്രാൻസിറ്റ് വാറന്റിലൂടെ ഹൈദരാബാദിലെത്തിച്ച് കോടതിയിൽ ഹാജരാക്കും.
ജൂൺ ഏഴിനാണ് മോഷണത്തിന്റെ വിവരം പുറത്തറിയുന്നത്. വീട്ടിലുണ്ടായിരുന്ന ചെറിയ വിഗ്രഹത്തിലെ സ്വർണ്ണമാല കാണാതായതിനെത്തുടർന്ന് വയോധികരായ ദമ്പതികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന 1.5 കിലോ വെള്ളി ആഭരണങ്ങളും കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. സൈബറാബാദ് പോലീസ് കമ്മീഷണർ ആറ് പ്രത്യേക അന്വേഷണ സംഘങ്ങളെ ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കുകയായിരുന്നു. ലോക്കറിന് സമീപം സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് ഇവർ മോഷണം നടത്തിയത്. ആഭരണങ്ങൾ മോഷ്ടിച്ച ശേഷം ലോക്കർ പൂട്ടി താക്കോലുമായി ഇവർ രക്ഷപ്പെടുകയായിരുന്നു. ഗാർഹിക സഹായികളെയും ജോലിക്കാരെയും നിയമിക്കുമ്പോൾ കൃത്യമായ പോലീസ് വെരിഫിക്കേഷൻ നടത്തണമെന്ന് പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
Summary: Cyberabad Police have successfully apprehended three Nepali nationals—Kamal Shahi, his wife Vimal Shahi, and Kalpana—in Rampur, Uttar Pradesh, for the multi-crore theft of gold and silver ornaments from a villa in Gachibowli, Hyderabad. The suspects had stolen 1.5 kg of silver and other jewelry by using a spare key kept near the locker, locking it back before fleeing to avoid immediate detection.

