ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ട്, ദാവൻഗെരെ സൗത്ത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പുറത്തുവരാനിരിക്കെ, സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിലേക്ക്. പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങൾക്കിടയിലും കോൺഗ്രസിനെ ഒറ്റക്കെട്ടായി നയിക്കുന്ന ശിവകുമാറിന്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്നതാകും ഈ തിരഞ്ഞെടുപ്പ് ഫലം.(How Karnataka Bypolls Could Decide DK Shivakumar’s Future)
ദാവൻഗെരെ സൗത്തിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പ്രാദേശിക നേതാക്കൾക്കിടയിൽ ഉണ്ടായ ഭിന്നത കോൺഗ്രസിന് വലിയ തലവേദനയായിരുന്നു. നസീർ അഹമ്മദ്, അബ്ദുൾ ജബ്ബാർ തുടങ്ങിയ മുതിർന്ന നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വന്നത് പാർട്ടിക്കുള്ളിലെ അതൃപ്തിയുടെ ആഴം വ്യക്തമാക്കി.
എന്നാൽ, ഭിന്നതകൾ പരിഹരിക്കാൻ നേരിട്ട് കളത്തിലിറങ്ങിയ ശിവകുമാർ, ആഭ്യന്തര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടികളെന്നും പാർട്ടി താൽപ്പര്യമാണ് വലുതെന്നും പ്രഖ്യാപിച്ച് താൽക്കാലികമായി സ്ഥിതിഗതികൾ ശാന്തമാക്കിയിട്ടുണ്ട്. 2023-ൽ കോൺഗ്രസ് അധികാരമേറ്റത് മുതൽ പകുതി ഭരണകാലയളവിന് ശേഷം ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ ഇതുവരെ ഹൈക്കമാൻഡ് ഇക്കാര്യത്തിൽ പച്ചക്കൊടി കാട്ടിയിട്ടില്ല.
നേതൃമാറ്റത്തിനായി തന്റെ അനുയായികൾ സമ്മർദ്ദം ചെലുത്തുമ്പോഴും അങ്ങേയറ്റം സംയമനത്തോടെയാണ് ഡി.കെ. ശിവകുമാർ നീങ്ങുന്നത്. ഹൈക്കമാൻഡ് തീരുമാനത്തിന് വഴങ്ങുമെന്നും താൻ പാർട്ടിയുടെ വിശ്വസ്ത സേവകനാണെന്നുമാണ് അദ്ദേഹത്തിന്റെ പരസ്യ നിലപാട്. സീറ്റുകളുടെ എണ്ണത്തിനപ്പുറം, കർണാടക കോൺഗ്രസിൽ ഡി.കെ. ശിവകുമാറിനുള്ള രാഷ്ട്രീയ കരുത്തിന്റെ അളവുകോലായി ഈ ഉപതിരഞ്ഞെടുപ്പ് ഫലം മാറും.

