Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala
HomeNationalഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതി: ISI ബന്ധമുള്ള 2 യുവാക്കൾ UPയിൽ പിടിയിൽ...

ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതി: ISI ബന്ധമുള്ള 2 യുവാക്കൾ UPയിൽ പിടിയിൽ | Terrorist

🎙️ Latest Podcast

ലക്നൗ: പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെയും പാക് ഗുണ്ടാസംഘങ്ങളുടെയും പിന്തുണയോടെ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട രണ്ട് യുവാക്കളെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (ATS) അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി തുഷാർ ചൗഹാൻ (ഹിസ്ബുള്ള അലി ഖാൻ – 20), ഡൽഹി സ്വദേശി സമീർ ഖാൻ (20) എന്നിവരാണ് നോയിഡയിൽ വെച്ച് പിടിയിലായത്.(Terrorist attack plan in India, 2 youths with ISI links arrested in UP)

ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ തകർക്കാൻ സോഷ്യൽ മീഡിയ വഴി യുവാക്കളെ റിക്രൂട്ട് ചെയ്ത് ‘സ്ലീപ്പർ സെല്ലുകൾ’ രൂപീകരിക്കുന്ന പാക് ശൃംഖലയുടെ കണ്ണികളാണ് ഇരുവരുമെന്ന് എടിഎസ് അറിയിച്ചു. ലക്നൗ എടിഎസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ യുഎപിഎ (UAPA), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), ആയുധ നിയമം എന്നിവ പ്രകാരമുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളിൽ നിന്ന് ഒരു പിസ്റ്റൾ, അഞ്ച് തിരകൾ, കത്തി എന്നിവ പിടിച്ചെടുത്തു.

സോഷ്യൽ മീഡിയയിലൂടെ പാക് ഗുണ്ടകളായ ഷഹ്സാദ് ഭട്ടി, ആബിദ് ജാട്ട് എന്നിവരുമായി ബന്ധം സ്ഥാപിച്ച പ്രതികൾക്ക് ഐഎസ്ഐ ഏജന്റുമാരിൽ നിന്ന് നേരിട്ട് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. തുഷാർ ഖാൻ ഇൻസ്റ്റഗ്രാം വഴി പാക് ഹാൻഡ്‌ലർമാരുമായി ബന്ധപ്പെട്ടു. തന്ത്രപ്രധാനമായ സ്ഥലങ്ങൾ നിരീക്ഷിക്കാനും, വീടുകൾക്ക് നേരെ ഗ്രനേഡ് എറിയാനും ഇയാൾക്ക് നിർദ്ദേശം ലഭിച്ചു. ഇതിനായി 50,000 രൂപ അഡ്വാൻസായും ജോലി പൂർത്തിയാക്കിയാൽ 2.5 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു. ദുബായ് വഴി പാകിസ്താനിലേക്ക് കടത്താമെന്നും ഐഎസ്ഐ ഏജന്റുമാർ ഉറപ്പുനൽകി.

എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ വഴി പാക് സംഘവുമായി ബന്ധപ്പെട്ട സമീറിന്, ‘TTH’ (തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ) എന്ന് സ്പ്രേ പെയിന്റ് ചെയ്യാനും കൂടുതൽ യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനുമായിരുന്നു ചുമതല. ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഇന്ത്യൻ യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. ‘മതം ഉപേക്ഷിച്ചവരെ’ ലക്ഷ്യം വെച്ച് കൊലപാതകങ്ങൾ നടത്താനും ഇവർ പദ്ധതിയിട്ടിരുന്നു. പലർക്കും വധഭീഷണി മുഴക്കിയപ്പോൾ പാകിസ്താനിലെ ഹാൻഡ്‌ലർമാർ കോൺഫറൻസ് കോളിലൂടെ പങ്കെടുത്തതായും എടിഎസ് കണ്ടെത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.